നട്ടെല്ല് തകർന്ന രോഗികൾക്കായി മലയാള മനോരമ കോഴിക്കോട്ട് പുനരധിവാസ കേന്ദ്രം നിർമിക്കുന്നു. പാലിയേറ്റീവ് കെയർ സെന്ററിലാണ് പ്രത്യേക മന്ദിരം പണിയുന്നത്. മലയാള മനോരമ കോഴിക്കോട് പ്രവർത്തനം തുടങ്ങിയതിന്റെ അൻപതാം വാർഷികം പ്രമാണിച്ചാണ് ഈ പദ്ധതി. ഇൻസ്റ്റിട്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ വിഭാഗത്തിന് വേണ്ടിയാണ് പ്രത്യേക കെട്ടിടം നിർമിക്കുന്നത്. നട്ടെല്ല് തകർന്ന് പൂർണമായും കിടപ്പിലായ രോഗികളെ പുനരധിവസിപ്പിക്കുകയാണ് ഉദ്ദേശ്യം. 'ഇമ്പം' എന്ന് പേരിട്ടിരിക്കുന്ന പുനരധിവാസ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം പാലിയേറ്റീവ് മെഡിസിൻ ഡയറക്ടർ ഡോ.കെ.സുരേഷ്കുമാർ നിർവഹിച്ചു.
മൂന്നു മാസത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ശ്രമം. അരക്കോടി രൂപയോളം ചെലവിട്ടാണ് കെട്ടിടം നാടിന് സമർപ്പിക്കുന്നത്. നിലവിൽ, പാലിയേറ്റീവ് കെയർ ഇൻസ്റ്റിട്യൂട്ടിന്റെ കെട്ടിടത്തിൽ ആവശ്യത്തിന് സൗകര്യങ്ങളില്ല. ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള പരിശീലനത്തിന് കൂടി പുതിയ കെട്ടിടത്തിൽ സൗകര്യമുണ്ടാകും.