കല്ലിലും കളിമണ്ണിലും മാത്രമല്ല സിമന്റു ശിൽപങ്ങളും കണ്ണിന് കാഴ്ചയാണ്. പാലക്കാട് അഹല്യ ഹെറിറ്റേജ് വില്ലേജിലെ ശിൽപകലാ ക്യാംപിലാണ് ഇരുപത്തിയെട്ടു ശിൽപങ്ങളുടെ നിർമാണം പൂർത്തിയാകുന്നത്. രണ്ടു രീതിയിലുളള ശിൽപകലാ ഭംഗിയാണ് അഹല്യ ഹെറിറ്റേജ് വില്ലേജിലെ ശിൽപികളുടെ ക്യാംപിൽ കാണാനാവുക. ലോകപ്രശസ്ത ചിത്രകാരന്മാരെയും ശിൽപികളെയും അവരുടെ സൃഷ്ടികളുമായി ഇഴ ചേർത്തുളള സിമന്റ്് ശിൽപങ്ങൾ നിർമിച്ചിരിക്കുന്നു. മൈക്കലാഞ്ചലോ , ഡാവിഞ്ചി , റെബ്രാൻഡ്, പാബ്ളോ പിക്കാസോ, വിൻസന്റ് വാൻഗോഗ് ഇങ്ങനെ പ്രമുഖരുടെ മുഖങ്ങളാണ് കേരളത്തിലെ പ്രശസ്തരായ ശിൽപികളിലൂടെ ഭിത്തികളിൽ സിമന്റ് രൂപങ്ങളാകുന്നത്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ശിൽപനിർമാണം അവസാനഘട്ടത്തിലെത്തി.
അർധകായ പ്രതിമകളുടെ നിർമാണമാണ് മറ്റൊന്ന്. പന്ത്രണ്ടു ശിൽപികളുടെ അധ്വാനത്തിൽ ഇരുപത്തിനാലു ശിൽപങ്ങൾ. സമൂഹത്തിന്റെ നാനാമേഖലകളിൽ പ്രവർത്തിച്ചവരെ ഒാർമെപ്പെടുത്തുന്നതാണ് ഒരോ സൃഷ്ടികളും. ശിൽപ നിർമാണത്തിലെ പരമ്പരാഗത അറിവുകൾ ഉളളവരും രാജ്യത്തെ പ്രമുഖ ഫൈൻആർട്സ് കോളജുകളിൽ പഠിച്ചവരുമാണ് ക്യാംപിൽ പങ്കെടുത്തത്.