പാലക്കാടിന്റെ കിഴക്കൻ പ്രദേശങ്ങളിൽ വൻതോതിൽ ആശുപത്രിമാലിന്യം തള്ളുന്നതായി പരാതി. സ്വകാര്യഭൂമി പാട്ടത്തിനെടുത്താണ് മാലിന്യം കുഴിച്ചുമൂടുന്നത്. പുതുശേരി മേഖലയിൽ റവന്യൂവിഭാഗം നടത്തിയ പരിശോധനയിൽ മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടിയെടുത്തു. പത്തുംപതിനഞ്ചും അടി താഴ്ചയുളള വലിയ കുഴികളിലാണ് മാലിന്യം തളളുന്നത്. രാത്രികാലങ്ങളിൽ കണ്ടെയ്നർ ലോറികളിലെത്തിക്കുന്ന മാലിന്യം നേരം വെളുക്കുമ്പോഴേക്കും മണ്ണിനടയിലാകും. പുതുശേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി കൃഷിയോഗ്യമായ ഭൂമി പാട്ടത്തിനെടുത്തുളള മാലിന്യം തളളൽ വ്യാപകമാവുകയാണ്. തമിഴ്നാട്ടിൽ നിന്നുൾപ്പെടെ മാലിന്യം കൊണ്ടുവന്നതായാണ് പരാതി. റവന്യൂവിഭാഗം സ്ഥലത്ത് പരിശോധന നടത്തി സ്റ്റോപ്മെമ്മോ നൽകി.
മലിനീകരണ നിയന്ത്രണബോർഡ് , ശുചിത്വമിഷൻ എന്നിവരും വരുംദിവസങ്ങളിൽ പരിശോധന നടത്തും. അതേസമയം പച്ചക്കറി , സൽക്കാരചടങ്ങുകളിലെ ഭക്ഷണ അവശിഷ്ടങ്ങളുമൊക്കെയാണ് കുഴിച്ചിടുന്നതെന്നാണ് സ്ഥലം ഉടമയുടെ വിശദീകരണം. മാലിന്യംകയറ്റിവരുന്ന വാഹനങ്ങൾ കണ്ടെത്താനും സ്ഥലം ഉടമയ്ക്കെതിരെ നടപടിയെടുക്കാനുമാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം.
Advertisement