കോഴിക്കോട് കോർപ്പറേഷന്റെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പദ്ധതികൾ നിലച്ചു.നഗരസഭയുടെ മാലിന്യ സംസ്കരണകേന്ദ്രത്തിലെ പതിനാലേക്കർ ഭൂമിയിൽ പ്ലാസ്റ്റിക് മാലിന്യക്കൂന കുമിഞ്ഞു കൂടിയിരിക്കുകയാണിപ്പോൾ.പ്ലാസ്റ്റിക് നീക്കം ചെയ്തില്ലെങ്കിൽ ഞെളിയൻപറമ്പ് മാലിന്യംസംസ്കരണ കേന്ദ്രം പൂട്ടേണ്ടി വരും.
ജൈവമാലിന്യം വളമാക്കി മാറ്റിയ ശേഷം പുറംതള്ളുന്ന അജൈവമാലിന്യങ്ങളാണ് ഇങ്ങനെ കുന്ന് കൂട്ടിയിരിക്കുന്നത്.പ്രതിദിനം എഴുപത് ടൺ മാലിന്യം ഞെളിയൻ പറമ്പിലെത്തുന്നുണ്ട്.ഇതിൽ ഇരുപത് ശതമാനം മാത്രമാണ് ജൈവമാലിന്യം ബാക്കി സംസ്കരിക്കാനാകാതെ കൂന്ന് കൂട്ടിയിടുകയാണ് പതിവ്.
ഇനിയൊരു മഴക്കാലമെത്തിയാൽ ഇവിടെയുളള ജൈവവള യൂണിറ്റും പ്രവർത്തനം നിലക്കും. കുന്ന് കൂട്ടിയ അജൈവ മാലിന്യം ജൈവവളയൂണിറ്റിലേക്കും ഒഴുകിയെത്തും.പതിനാലേക്കറിൽ പരന്ന് കിടക്കുന്ന മാലിന്യക്കൂനയുടെ നാലിൽ ഒന്ന് നീക്കം ചെയ്യാൻ രണ്ടേമൂക്കാൽ കോടിയുടെ ടെൻഡർ നടപടികൾ നഗരസഭ നടത്തി വരികയാണ്.കോർപ്പറേഷനിലെ റസിഡൻസ് അസോസിയേഷനുകൾ വഴി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും സംസ്കരിക്കാനാകാതെ കുന്ന് കൂടുകയാണ്.