കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങൾക്ക് സര്‍വീസ് നടത്താൻ അനുമതി ലഭിച്ചില്ലെന്ന് വിമാനത്താവള അതോറിറ്റി. കരിപ്പൂർ വഴി ആഭ്യന്തര കാർഗോ സർവീസ് പ്രോൽസാഹിപ്പിക്കുമെന്നും പുതിയ വിമാനത്താവള ഡയറക്ടർ ജെ.ടി. രാധാകൃഷ്ണ പറഞ്ഞു.
ഡി.ജി.സി.എ സംഘത്തിന്റെ പരിശോധനക്ക് ശേഷം കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന മലബാറിന് നിരാശയാണ് ഫലം. നിലവിലെ റൺവേയുടെ നീളം കൂട്ടാതെ വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. വിമാനത്താവളം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ആഭ്യന്തര കാർഗോ സർവീസ് മെച്ചപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. അതിവേഗം സർവീസ് നടത്തേണ്ട കൊറിയർ കാർഗോയും പ്രോൽസാഹിപ്പിക്കും. ഇടത്തരം വിമാനങ്ങള്‍ ഉപയോഗിച്ച് ഒട്ടേറെ പുതിയ ആഭ്യന്തര, രാജ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്.
ഗൾഫ് സെക്ടറിലേക്ക് സർവീസ് തുടങ്ങാൻ കൂടുതൽ കമ്പനികൾ സമീപിക്കുന്നുണ്ട്. റൺവേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നത് വേഗത്തിലാക്കാൻ സർക്കാരിന് മേൽ സമ്മർദം ചെലുത്തുമെന്നും വിമാനത്താവള അതോറിറ്റി വ്യക്തമാക്കി.