കെട്ടിടവാടക നൽകാനാവാതെ വയനാട് പെരിക്കല്ലൂരിൽ കബനി നദിതീരത്തുള്ള പൊലീസ് എയ്ഡ് പോസ്റ്റ് അടച്ചുപൂട്ടി. കർണാടകയിൽനിന്ന് വയനാട്ടിലേക്കുള്ള ലഹരിമരുന്നും മദ്യവും മണൽക്കടത്തും തടയാനായി സ്ഥാപിച്ച എയ്ഡ് പോസ്റ്റാണ് പൂട്ടിയത്. കെട്ടിട ഉടമ പലതവണ പരാതികൾ നൽകിയിട്ടും വാടക കുടിശിക നൽകാൻ പൊലീസ്്വകുപ്പ് ഇതുവെര തയ്യാറായിട്ടില്ല.
കെട്ടിട ഉടമയ്ക്ക് നൽകാനുള്ള ഒന്നരവർഷത്തെ വാടക ബാക്കിവച്ചാണ് പൊലീസ് എയ്ഡ് പോസ്റ്റിന് പൂട്ടിട്ടത്. വൈദ്യുതി ബില്ല് അടയ്ക്കാത്തതിരുന്നതിനാൽ പത്ത്മാസംമുൻപ് വൈദ്യുതി ബന്ധം നഷ്ടമായിരുന്നു. മുൻ ആഭ്യന്തരമന്ത്രിയുടെ നിർദേശ പ്രകാരമാണ് എയ്ഡ് പോസ്റ്റ് പ്രവർത്തനം തുടങ്ങിയത്. എന്നാൽ ഇതുവരെയായി പെരിക്കല്ലൂരിൽ എയ്ഡ് പോസ്റ്റ് അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടില്ല. കബനി തീരത്ത് പൊലീസ് കാവൽ ഇല്ലാതായതോടെ മയക്കുമരുന്ന് ഉൾപ്പടെയുള്ള കള്ളകടത്ത് വർധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
എയ്ഡ് പോസ്റ്റ് സ്ഥാപിച്ച ആദ്യവർഷം പഞ്ചായത്താണ് കെട്ടിട വാടകയും വൈദ്യുതി ബില്ലും അടച്ചത്. തുടർന്ന് ഇവിടെയുണ്ടായിരുന്ന വാഹനം ഉൾപ്പടെയുള്ള സൗകര്യങ്ങൾ പൊലീസ് പിൻവലിച്ചു. കെട്ടിട ഉടമ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും നാളിതുവരെയായി വാടക നൽകാൻ പൊലും നടപടിയുണ്ടായിട്ടില്ല.
Advertisement