കണ്ണൂർ തായത്തെരുവിൽ നിന്നു പിടികൂടിയ പുലി വളർത്തുപുലിയാണെന്ന സംശയത്തെ തുടർന്നു വനംവകുപ്പ് അന്വേഷണം തുടങ്ങി. പുലിയെ പരിശോധിച്ച വെറ്ററിനറി സർജൻ ഡോ.കെ.ജയകുമാറിന്റെ റിപ്പോർട്ടിനെ തുടർന്നാണ് അന്വേഷണം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം പുലിയെ കണ്ട പ്രദേശങ്ങളിലെ വീടുകളിലെത്തി അന്വേഷണം നടത്തും. മാർച്ച് അഞ്ചിനാണു തായത്തെരുവിലെ ജനവാസകേന്ദ്രത്തിൽ കണ്ട പുലിയെ മയക്കുവെടി വച്ചു പിടികൂടിയത്. തുടർന്നു നെയ്യാർ മൃഗസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. പുലിയെ കാട്ടിലേക്കു തുറന്നുവിടുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണു പുലി മനുഷ്യർക്കൊപ്പം വളർന്നതാണെന്നു സംശയമുണ്ടെന്നു വെറ്ററിനറി സർജൻ റിപ്പോർട്ട് നൽകിയത്.
മൃഗശാലയിൽ പുലിക്കു ഭക്ഷണമായി നൽകിയ ജീവനുള്ള മുയലിനെയും ആടിനെയും പുലി കൊന്നു തിന്നില്ലെന്നും പുലിയെ ഷാംപൂ ഉപയോഗിച്ചു കുളിപ്പിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പുലിയുടെ രീതികൾ മനുഷ്യർക്കൊപ്പം വളർന്നതു പോലെയാണ്. കാട്ടിൽ ജീവിച്ചു പരിചയമില്ലാത്ത പുലിയെ കാട്ടിലേക്കു തുറന്നുവിടാനാകില്ലെന്നും ഡോക്ടർ റിപ്പോർട്ട് നൽകി. ഇതേ തുടർന്നാണു പുലിയെ ആരെങ്കിലും വളർത്തിയതാണോ എന്ന കാര്യത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചത്.
അതേസമയം പുലി മനുഷ്യർക്കൊപ്പം വളർന്നതാണെന്ന നിഗമനം ശരിയാകാൻ കുറഞ്ഞ സാധ്യത മാത്രമേയുള്ളൂ എന്നു ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ സുനിൽ പാമിഡി വ്യക്തമാക്കി. മൃഗശാലയിൽ ഏറെ നാൾ വേട്ടയാടാതെ ഭക്ഷണം കഴിച്ചതു കൊണ്ടാകാം പിന്നീടു ജീവനുള്ള ഇരയെ നൽകിയപ്പോഴും പുലി ആക്രമിക്കാതിരുന്നത്. എങ്കിലും സംശയം ദൂരീകരിക്കാൻ അന്വേഷണം നടത്തും. ഇക്കാര്യത്തിൽ പ്രദേശവാസികൾക്ക് എന്തെങ്കിലും സംശയമുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്നു ഡിഎഫ്ഒ പറഞ്ഞു