വയനാട് ബത്തേരി നഗരസഭയിലെ മാലിന്യപ്രശ്നത്തിലിടപ്പെട്ട് ജില്ലാ കലക്ടർ. കേരളത്തിലാദ്യമായി ജർമൻ സാങ്കേതികവിദ്യയിൽ പുതിയ പ്ലാന്റ് സ്ഥാപിക്കാനുളള നഗരസഭയുടെ നടപടികൾ രാഷ്ട്രീയ പാർട്ടികൾ തടഞ്ഞതോടെയാണ് കലക്ടർ സർവകക്ഷി യോഗം വിളിച്ചത്. പഴയ മാലിന്യം പദ്ധതി പ്രദേശത്തുനിന്ന് നീക്കം ചെയ്യാൻ എല്ലാവരും സഹകരിക്കണമെന്ന് കലക്ടർ ആവശ്യപ്പെട്ടു.
കഴിഞ്ഞ മുപ്പത് വർഷമായി മാലിന്യം കത്തിക്കുന്ന കരിവള്ളിക്കുന്നിലാണ് ആധുനിക പ്ലാന്റ് സ്ഥാപിക്കുന്നത്. ജൈവവള ഉത്പാദന യൂണിറ്റും, വൈദ്യുതി ഉൽപാദനവും പ്ലാന്റിലുണ്ടാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ മാതൃകാ പദ്ധതിയായാണ് ഇതിനെ വിശേഷിപ്പിച്ചത്. പ്രദേശത്ത് വർഷങ്ങളായി കുന്നുകൂടി കിടക്കുന്ന ചാരവും, പ്ലാസ്റ്റിക്കും, കുപ്പി ചില്ലുകളും നീക്കം ചെയ്താലെ നിർമാണ ജോലികൾ തുടങ്ങാനാകു. എന്നാൽ ഇത് നീക്കം ചെയ്യുന്നത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ തടഞ്ഞതോടെയാണ് കലക്ടർ ഇടപെട്ടത്.
പ്രദേശവാസികൾക്ക് ബോധവത്ക്കരണം നൽകാൻ സർവകക്ഷി യോഗത്തിൽ ധാരണയായി. ഇതിനായി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചു. മൂന്നരക്കോടി രൂപ ചിലവ് കണക്കാക്കുന്ന പദ്ധതിയുടെ മുഴുവൻ തുകയും ജർമ്മൻ കമ്പനിയാണ് വഹിക്കുന്നത്.
Advertisement