സംസ്ഥാനത്തെ എഫ്സിെഎ ഗോഡൗണുകളിൽ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാര പരിശോധന നടത്തുന്നതിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് വീഴ്ച. മിക്കയിടത്തും അഞ്ചുവർഷത്തിലേറെയായി പരിശോധന നടത്തിയിട്ടില്ല. അശാസ്ത്രീയമായി കീടനാശിനി പ്രയോഗിച്ച പാലക്കാട്ടെ എഫ്സിഐ ഗോഡൗണിൽ ഭക്ഷ്യമന്ത്രിയുടെ നിർദേശപ്രകാരം വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.
റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന അരിയും ഗോതമ്പും ഉൾപ്പെടുന്ന ഭക്ഷ്യധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കണമെങ്കിൽ കീടനാശിനി തളിക്കണം. എന്നാൽ മിക്ക ഗോഡൗണുകളിലും എഫ്സിെഎയുടെ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കീടനാശിനി ഉപയോഗിക്കുന്നത്.
ഭക്ഷ്യവസ്തുക്കളിലേക്ക് കീടനാശിനി പടരുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടത് ഭക്ഷ്യസുരക്ഷാവിഭാഗമാണ്. പക്ഷേ 2013 നു ശേഷം പതിവുപരിശോധനകൾ മുടങ്ങി. പാലക്കാട് പുതുപ്പരിയാരത്തെ എഫ്സിെഎ ഗോഡൗണിൽ പരിശോധന നടത്തിയിട്ട് അഞ്ചുവർഷത്തിലേറെയായി. ഇവിടെ അശാസ്ത്രീയമായി കീടനാശിനി ഉപയോഗിക്കുന്നതിനെക്കുറിച്ച് മനോരമ ന്യൂസ് റിപ്പോർട്ടുചെയ്തിരുന്നു. തുടർന്ന് ഭക്ഷ്യമന്ത്രിയുടെ നിർദേശപ്രകാരം തൊഴിൽ, ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ ഗോഡൗൺ പരിശോധിച്ചു. തൊഴിലാളികളുടെ പരാതി ജില്ലാ ലേബർ ഒാഫീസർ രേഖപ്പെടുത്തി. അമിത കീടനാശിനി പ്രയോഗത്തിനെതിരെ ഡിവൈഎഫ്െഎ പ്രവർത്തകരും രംഗത്തെത്തി. എഫ്സിെഎയിലേക്ക് മാർച്ചു നടത്തി പ്രതിഷേധിച്ചു.