വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും അനുബന്ധമേഖലകളിലെയും അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കുന്ന പദ്ധതിക്ക് തുടക്കമായി. ജില്ലാ ടൂറിസം പ്രമോഷണൻ കൗൺസിലും കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന നിറവും സംയുക്തമായാണ് പാഴ് വസ്തുക്കൾ ശേഖരിക്കുന്നത്.
ജില്ലയിലെ പതിനെട്ട് കേന്ദ്രങ്ങളിൽനിന്നാണ് പാഴ്വസ്തുക്കൾ ശേഖരിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും സഞ്ചാരികൾ താമസിക്കുന്ന സ്ഥലങ്ങളിലെയും അജൈവ മാലിന്യങ്ങൾ ചാക്കുകളിലാക്കി ഈ കേന്ദ്രങ്ങളിലെത്തിക്കും. പ്ലാസ്റ്റിക് കുപ്പികളും, ചില്ല് കുപ്പികളും, പ്ലാസ്റ്റിക് കവറുകളും, ലെതർ-റബ്ബർ ഉത്‌പന്നങ്ങളും വേർതിരിച്ചാണ് ശേഖരിക്കുന്നത്. ഇവ കർണാടകയിലെ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. പ്രത്യേക നമ്പരുകൾ എഴുതിയാണ് ഓരോ ചാക്കും ലോറിയിൽ കയറ്റുന്നത്.
ജില്ലയിലെ വിനോദസഞ്ചാര മേഖലകളിൽനിന്ന് പാഴ്വസ്തുക്കൾ പൂർണമായും നീക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉപയോഗശൂന്യമായ വസ്തുക്കൾ വലിച്ചെറിയുന്ന പൊതുജനങ്ങളുടെ ശീലം മാറ്റാനും ഈ ശ്രമം ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷ. വരുംമാസങ്ങളിൽ ജില്ലയിലെ വിവിധ പഞ്ചായത്തുകളെ പങ്കെടുപ്പിച്ച് പദ്ധതി വ്യാപിപ്പിക്കും.