പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് എതിരെ കോഴിക്കോട് ജില്ലാ പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ രൂക്ഷവിമർശനം. പൊലീസിനെ പീഡിപ്പിക്കാൻ റിട്ടയേർഡ് ജഡ്ജിക്ക് ആര് അധികാരം കൊടുത്തുവെന്നാണ് ഉയർന്ന ചോദ്യം.
റിട്ടയേർഡ് ജഡ്ജി അധ്യക്ഷനായ പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് എതിരെയാണ് രോഷം. നടപടി ശുപാർശ ചെയ്യാൻ മാത്രം അധികാരമുള്ള പൊലീസ് കംപ്ലയിന്റ് അതോറിറ്റി പലപ്പോഴും പൊലീസിനെ പിന്നാലെക്കൂടി പീഡിപ്പിക്കുകയാണ്. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ പോലും ഇപ്പോഴും പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് മുമ്പാകെ ഹാജരാകേണ്ട അവസ്ഥ. ഇതിനെതിരെ പൊലീസ് അസോസിയേഷൻ പ്രതികരിക്കണമെന്ന് പ്രതിനിധി സമ്മേളനത്തിൽ ആവശ്യം ഉയർന്നു.
അതേസമയം, പൊലീസിന്റെ അടിച്ചമർത്തൽ രീതിയെ സിറ്റി പൊലീസ് കമ്മിഷണർ ജെ.ജയനാഥ് രൂക്ഷമായി വിമർശിച്ചു. പൊതു സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കണം. അടിച്ചമർത്തുന്ന അധികാര വർഗമായി മാറരുതെന്നായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ ഉപദേശം. സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്ന ഉത്തരമേഖല ഡി.ജി.പി.: രാജേഷ് ദിവാൻ പ്രസംഗിക്കാതെ ഒഴിഞ്ഞുമാറി.