കെ.എസ്.ആര്‍.ടി.സിയില്‍ ഒരു വിഭാഗം മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് വടക്കന്‍ ജില്ലകളില്‍ യാത്രക്കാരെ വലച്ചു. അതേസമയം തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും സമരം വലിയ പ്രതിസന്ധിയുണ്ടാക്കിയില്ല. പണിമുടക്ക് പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് 36 തൊഴിലാളികള്‍ യൂണിയന്‍ അംഗത്വം രാജിവച്ചു.
കാസർകോട് ഡിപ്പോയിൽ സി.ഐ.ടി.യു യൂണിയനിൽപ്പെട്ട തൊഴിലാളികൾ ജോലിക്ക് കയറി. സമരം പിന്‍വലിക്കാനുള്ള യൂണിയന്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് ഡിപ്പോയില്‍ 36 തൊഴിലാളികൾ അംഗത്വം രാജിവച്ചു. പ്രശ്നത്തിന് പരിഹാരമായില്ലെങ്കില്‍ കൂടുതല്‍ തൊഴിലാളികള്‍ സംഘടനകള്‍ സമരത്തിനിറങ്ങുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കണ്ണൂരില്‍ ഇന്നലെ ഫിറ്റനസ് പരിശോധന നടത്താതിരുന്ന ബസുകളിലെ ട്രിപ്പുകള്‍ മുടങ്ങി. തലശേരിയില്‍ 21ഉം കണ്ണൂരില്‍ 30 സര്‍വീസുകളാണ് രാവിലെ മുടങ്ങിയത്. മലപ്പുറം ജില്ലയിലെ വിവിധ ഡിപ്പോകളില്‍ എഴുപത് ശതമാനം സര്‍വീസുകളും മുടങ്ങി. വയനാട് ജില്ലയില്‍ 78 സർവീസുകളാണ് മുടങ്ങിയത്. ആകെ പതിനേഴ് താൽക്കാലിക മെക്കാനിക്കുകളാണ് ജില്ലയിൽ ജോലിക്കെത്തിയത്. ഗ്രാമീണ മേഖലകളിലേക്കുള്ള സര്‍വീസുകള്‍ നിലച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി.
പാലക്കാട് ജില്ലയിലും സമരം ഭാഗികമായിരുന്നു. എന്നാല്‍ കോഴിക്കോട്ടെ പണിമുടക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസുകളെ ബാധിച്ചില്ല. താമരശേരി, തിരുവമ്പാടി തുടങ്ങിയ സബ് ഡിപ്പോകളില്‍ പേരിനുമാത്രമാണ് സര്‍വീസുകള്‍ മുടങ്ങിയത്. വടകരയില്‍ 11 സര്‍വീസുകള്‍ മുടങ്ങി. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് ജീവനക്കാരുടെ തീരുമാനം.