ജലസ്രോതസുകൾ വറ്റിയതോടെ പാലക്കാട്ട് ഗ്രാമപ്രദേശങ്ങളിലെ കുടിവെളളപദ്ധതികളുടെ പ്രവർത്തനം നിലച്ചു. പൈപ്പുവഴിയുളള ജലവിതരണം തടസപ്പെട്ടതാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയത്. പരിഹാരമെന്നോണം ടാങ്കറിൽ വെളളം എത്തിച്ച് മാതൃകയാകുന്നത് നഗരത്തിലെ ഗ്യാസ് ഏജൻസികളാണ്.
പാചകവാതക സിലിണ്ടർ കിട്ടിയില്ലെങ്കിലും കുടിവെളളത്തിനായുളള ജനങ്ങളുടെ നെട്ടോട്ടം ഗ്രാമപ്രദേശങ്ങളിലെ കാഴ്ചയാണ്. ഇതിന് പരിഹാരം കാണാൻ ഭാരത്്ഗ്യാസിന്റെ പാലക്കാട്ടെ ബിൽടെക്് ഗ്യാസ് ഏജൻസിയാണ് കുടിവെളള വിതരണം നടത്തുന്നത്. രാവിലെ സിലിണ്ടറുകളുമായി പോകുന്ന വാഹനത്തിൽ ഉച്ചയ്ക്ക് ശേഷം ടാങ്കുകളിൽ വെളളമെത്തിക്കും. കണ്ണാടി, പെരുവെമ്പ് , തേങ്കുറുശി , പ്രദേശങ്ങളിലാണ് ജലവിതരണം. പത്തു ജീവനക്കാരെ പ്രത്യേകം ചുമതലപ്പെടുത്തി. 1500 ലീറ്റർ വെളളം കൊളളുന്ന ടാങ്കുകളിൽ രണ്ടു വാഹനങ്ങളിലായാണ് ജലവിതരണം. ഒരോ ദിവസവും കുറഞ്ഞത് അൻപതു വീടുകളിലെങ്കിലും ഒരു വാഹനത്തിൽ വെളളമെത്തിക്കും.
കിണറുകളെല്ലാം വറ്റി. കുടിവെളളം പോലും വിലകൊടുത്തു വാങ്ങേണ്ടുന്ന സാഹചര്യമാണുളളതെന്ന് നാട്ടുകാർ. പാലക്കാട്ട് വേനൽമഴ കുറവാണ് ലഭിക്കുന്നത്. നല്ല മഴ ലഭിക്കുന്നതുവരെ ജലവിതരണം തുടരും.