കോഴിക്കോട് മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡുവികസനം വീണ്ടും പ്രതിസന്ധിയിൽ. ഭൂമി ഏറ്റെടുക്കാനാവശ്യമായ ഫണ്ട് മാർച്ച് മുപ്പത്തിയൊന്നിനകം നൽകുമെന്ന സർക്കാർ ഉറപ്പ് പാലിക്കപ്പെട്ടില്ല. ചരിത്രകാരൻ എം.ജി.എസ് നാരായണന്റെ നേതൃത്വത്തിൽ നാലാംഘട്ട സമരത്തിനൊരുങ്ങുകയാണ് റോഡ് ആക്ഷൻ കമ്മിറ്റി.
ഇക്കഴിഞ്ഞ ജനുവരി 25 ന് തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് ഭൂമി വിട്ടുനൽകുന്ന മുഴുവൻപേർക്കും പണം നൽകുന്നതിനായി ഫണ്ട് അനുവദിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയത്. ഭൂമി ഏറ്റെടുക്കുന്നതിനായി 350 കോടിരൂപയാണ് വേണ്ടത്.490 പേർക്കാണ് ഭൂമി നഷ്ടപെടുന്നത്.ഇതിൽ 85 പേർക്ക് മുൻസർക്കാറിന്റെ കാലത്ത് 60 കോടിരൂപ നഷ്ടപരിഹാരം നൽകി.അവശേഷിക്കുന്നവർക്കുള്ള 284 കോടിരൂപ മാർച്ച് 31 നകം നൽകുമെന്നായിരുന്നു ഉറപ്പ്.
38 കച്ചവടക്കാർ കടകൾ ഒഴിഞ്ഞുകൊടുത്തെങ്കിലും അവർക്കും ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ല.റോഡ് വികസനം വഴിമുട്ടിയപ്പോൾ 3 തവണയാണ് ചരിത്രകാരൻ എം.ജി.എസ് നാരായണന്റെ നേതൃത്വത്തിൽ സമരം നടത്തിയത്.സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് നാലാം ഘട്ടസമരത്തിന് ഒരുങ്ങുന്നത്.