കനത്ത മഴയിലും കാറ്റിലും കോഴിക്കോടിന്റെ മലയോരങ്ങളിൽ വൻനാശനഷ്ടം. എട്ടു വീടുകൾ തകർന്നു. നാലുപഞ്ചായത്തുകളിലായി ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്.
വൈകീട്ട് ആഞ്ഞടിച്ച കാറ്റിലും ശക്തമായ മഴയിലുമാണ് നാശനഷ്ടം ഉണ്ടായത്. കാരശേരി, കൊടിയത്തൂർ, തിരുവമ്പാടി, കൂടിരഞ്ഞി പഞ്ചായത്തുകളിലാണ് കൃഷിനാശം ഏറെയുണ്ടായത്. കെടിയത്തൂർ പഞ്ചായത്തിലെ ചെറുവാടിയിൽ പതിനായിരത്തിനടുത്ത് വാഴകൾ ശക്തമായ കാറ്റിൽ ഒടിഞ്ഞുവീണു. റബറും കവുങ്ങും പ്ലാവുമെല്ലാം പൊട്ടിവീണു. കാരാശരേരി മലാംകുന്നിൽ മരം വീണ് ഒരുവീട് പൂർണമായും തകർന്നു. ഏഴ് വീടുകൾക്ക് കേടുപറ്റിയിട്ടുണ്ട്. എടവണ്ണ കൊയിലാണ്ടി പാതയിൽ ഒടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിൽ മരം വീണ് കാർ പൂർണമായും തകർന്നു. ഒരു കുട്ടിക്ക് പരുക്കേറ്റു.
ഇവിടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഗതാഗതം പുനസ്ഥാപിച്ചത്. മരങ്ങൾ പൊട്ടിവീണ് മലയോരത്ത് വൈദ്യുതി ബന്ധവും തകരാറിലാണ്.