ഓർമകളും കൗതുകവുംനിറച്ച് വയനാട്ടിൽ ആലിപ്പഴ വീഴ്ച. ഇന്നലെ വൈകുന്നേരമാണ് ജില്ലയുടെ വിവിധയിടങ്ങളിൽ കല്ലുകൾപോലെ ആലിപ്പഴം വീണത്. ഇരുപത്തിയഞ്ച് വർഷത്തിനുശേഷമാണ് വയനാട്ടിൽ ശക്തമായ ആലിപ്പഴ വീഴ്ചയുണ്ടായത്.
വൈകീട്ട് മൂന്നുമണിയോടെയെത്തിയ മഴയിലാണ് ആലിപ്പഴ ചാകരയുണ്ടായത്. ആലിപ്പഴം വീണ് പുരയിടവും വഴികളും ഐസ് കട്ടകളുടെ കൂമ്പാരമായി. പലരും ആലിപ്പഴം തൂത്തുവാരി കൂട്ടി. ചിലർ ഫ്രീസറുകളിലാക്കി സൂക്ഷിച്ചുവച്ചു. ഒരുമണിക്കൂർ നേരമാണ് ആലിപ്പഴം വീണത്. മേൽകൂരകളിൽനിന്ന് പൈപ്പുകൾ വഴി ഒഴുകിവന്ന ആലിപ്പഴങ്ങൾ ഒന്നിനു മീതെ ഒന്നായി വീണ് ഐസു പാറകളായി മാറി. ബത്തേരി മേഖലയിലാണ് ഏറ്റവും ശക്തിയായി ആലിപ്പഴം വീണത്. വയനാട്ടിൽ ഇത് സാധാരണമാണെങ്കിലും ഇത്രയധികം ശക്തിയായി പെയ്തത് ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപാണ്. പിന്നീട് കാലവസ്ഥ മാറിയതിനൊപ്പം ആലിപ്പഴ വീഴ്ചയും കുറഞ്ഞു. കാഴ്ചയ്ക്ക് ഹരമാണെങ്കിലും കാർഷിക മേഖലയ്ക്ക് ദോഷമാണ്. കാപ്പി, കുരുമുളക്, മാവ് തുടങ്ങിയവക്കെല്ലാം വിളനാശമുണ്ടായി.