വേനലിലെ കടുത്ത ജലക്ഷാമം നേരിടാന്‍ സ്വന്തമായി കുളം നിർമിച്ചും പഞ്ചായത്തിന് കുളം നിർമിക്കാൻ ഭൂമി വിട്ടുനൽകിയും മാതൃകയാവുകയാണ് കോഴിക്കോട് പെരുമണ്ണ എടക്രമഞ്ചേരിയിൽ വാസുദേവൻ നമ്പൂതിരി. വെള്ളമില്ലാതെ പ്രദേശത്തെ കൃഷിയിടങ്ങൾ വരണ്ടുണങ്ങാൻ തുടങ്ങിയപ്പോഴാണ് അതിജീവനത്തിനായി കർഷകൻ കൂടിയായ ഇദ്ദേഹം മുന്നിട്ടിറങ്ങിയത്.
വരൾച്ചയോട് കീഴടങ്ങാതിരിക്കാൻ കാത്തുവെച്ചതാണ് ഈ ജലസമൃദ്ധി. കാർഷികസമൃദ്ധമായ പെരുമണ്ണയിലും പരിസരപ്രദേശങ്ങളിലും ജലക്ഷാമത്തിന്റെ പേരിൽ പലരും കൃഷി ഉപേക്ഷിക്കാൻ തുടങ്ങിയതു കണ്ടാണ് വാസുദേവൻ നമ്പൂതിരിയുടെ ഈ തിരിച്ചറിവ്. എട്ടുസെന്റിലാണ് നീരുറവ.
ഏതു വേനലിലും വെള്ളം വറ്റാതിരിക്കാൻ ഉൾക്കുളം നിർമിച്ചു.വെള്ളത്തിന്റെ ശുദ്ധിക്കായി നെല്ലിപ്പലക പാകി. ചുറ്റിലും സഞ്ചാരപ്പടവുകൾ തീർത്തു. പാർശ്വഭിത്തി കെട്ടിപ്പൊക്കി സംരക്ഷണവലയം തീർത്തു, അങ്ങനെ ആകെ നോക്കിയാൽ ചന്തമുള്ളൊരു കുളം. പത്തുലക്ഷമാണ് നിർമാണച്ചെലവ്,. ആവശ്യമുള്ള ആർക്കും ഇവിടെനിന്ന് വെള്ളമെടുക്കാം. പഞ്ചായത്തിനായി വിട്ടുനൽകിയ നാലരസെന്റിൽ പൊതുകുളം നിർമാണവും പുരോഗമിക്കുകയാണ്. വെള്ളമില്ലാതെ ഇനി പ്രദേശത്ത് ഒരു വിത്തും മുളക്കാതിരിക്കരുതെന്നാണ് ഈ കർഷകന്റെ ആഗ്രഹം.
Advertisement