കുടിവെള്ള പദ്ധതികൾ പാളിയതോടെ കോഴിക്കോട് കുന്ദമംഗലത്തും പരിസരപ്രദേശങ്ങളിലും രൂക്ഷമായ ജലക്ഷാമം. പത്തുവർഷത്തിനിടെ ഏറ്റവും വലിയ വരൾച്ചയാണ് പ്രദേശം നേരിടുന്നത്.
കാത്തിരുന്നെത്തിയ പഞ്ചായത്തിന്റെ ജലവിതരണ ലോറിക്കടുത്തേക്കാണ് ഈ ഓട്ടം. വേനൽ തുടങ്ങിയതുമുതൽ കിണറുകളും പുഴകളും വറ്റിവരണ്ടു. ചാത്തം കടവിലെ മൂന്ന് വാർഡുകളിലും ചെത്തുകടവ്,കുരിക്കത്തൂർ പ്രദേശങ്ങളിലുമാണ് ജലക്ഷാമം രൂക്ഷമായത്.ശിവഗിരി,പാലേക്കുന്ന് , ഇയ്യപ്പടിയിങ്ങൽ കോളനികളും വെള്ളമില്ലാത്ത ദുരിതത്തിലാണ്.
പഞ്ചായത്തിന്റെയും സന്നദ്ധസംഘനളുടെയും ജലവിതരണമാണ് പ്രദേശത്തിനിപ്പോൾ ആശ്വാസം. അതും രണ്ടോ മൂന്നോ ദിവസം ഇടവിട്ടുമാത്രം. ചെത്തുകടവ് പുഴയെ ആശ്രയിച്ചുള്ള ചെറുകിട കുടിവെള്ള പദ്ധതിയും പേരിനേയുള്ളൂ. ചെത്തുകടവ്,പെരുവഴിക്കടവ് പുഴകളെ ബന്ധിപ്പിച്ചുള്ള ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി എന്ന ആവശ്യം സാങ്കേതികതടസങ്ങളിൽകുരുങ്ങിക്കിടക്കുന്നു.
ആറുവർഷം മുൻപ് പൈപ്പിട്ടുപോയ ജപ്പാൻ കുടിവെള്ള പദ്ധതിയും കുന്ദമംഗലത്തിന്ഒരു തുള്ളി വെള്ളം നൽകിയിട്ടില്ല.മഴയെത്തുംവരെ എങ്ങനെ മുന്നോട്ടുപോകണമെന്നറിയാത്ത ആശങ്കയിലാണ് ഇവിടത്തുകാർ.