മാറ്റിപാർപ്പിക്കാൻ വനംവകുപ്പ് ശുപാർശ ചെയ്ത വനഗ്രാമത്തിൽ കോടികളുടെ വികസന പദ്ധതിയുമായി ട്രൈബൽ വകുപ്പ്. വയനാട് പുൽപള്ളി ചുള്ളിക്കാട് കോളനിയിലേക്കാണ് നബാർഡിന്റെ സഹായത്തോടെ രണ്ടുകോടി മൂപ്പത്‍ലക്ഷം രൂപയുടെ റോഡ് നിർമാണം നടക്കുന്നത്. എന്നാൽ ഈ തുകകൊണ്ട് വനഗ്രാമത്തിൽനിന്ന് മാറ്റിപാർപ്പിക്കണമെന്നാണ് ആദിവാസികളുടെ ആവശ്യം.
പന്ത്രണ്ട് കാട്ടുനായ്ക്ക കുടുംബങ്ങൾ വർഷങ്ങളായി താമസിക്കുന്ന വനഗ്രാമം. വന്യമൃഗശല്യം രൂക്ഷമായതോടെ രണ്ടുവർഷംമുൻപ് ഇവരെ മാറ്റിപാർപ്പിക്കാൻ വനംവകുപ്പും, ജനപ്രതിനിധികളും സർക്കാരിലേക്ക് ശുപാർശ ചെയ്തു. പക്ഷേ നാളിതുവരെയായി നടപടിയുണ്ടായില്ല. ഇപ്പോഴിതാ ഒന്നര കിലോമീറ്റർ ദൂരം കാട്ടിലൂടെ വഴിനിർമിക്കുന്നു. 814 മീറ്റർ ദൂരം ഇന്റർലോക്കും, 723 മീറ്റർ കോൺഗ്രീറ്റുമാണ് ചെയ്യുന്നത്. ആകെ ചിലവിന്റെ ഏൺപത് ശതമാനം നബാർഡ് വഹിക്കും. പക്ഷേ, ഈതുക ഉപയോഗിച്ച് വന്യമൃഗങ്ങളുടെ ഇടയിൽനിന്ന് പുറത്തേക്ക് മാറ്റണമെന്ന് ആദിവാസികൾ പറയുന്നു.
വൈദ്യുതിയും, വെള്ളവും വനഗ്രാമത്തിലില്ല. വന്യമൃഗശല്യംമൂലം അമ്പതേക്കർ കൃഷിയിടം തരിശ് കിടക്കുകയാണ്. വൈകുന്നേരമായാൽ പുറത്തിറങ്ങാൻ പോലും കഴിയില്ല. നിരവധി കുടുംബങ്ങൾ സ്വന്തം നിലയ്ക്ക് ഗ്രാമത്തിൽനിന്ന് താമസവും മാറ്റി. വനപാത മനോഹരമാക്കാൻ ചിലവഴിക്കുന്ന ഈ കോടികൾ മതി വനഗ്രാമത്തിലെ എല്ലാകുടുംബങ്ങളെയും മാറ്റിപാർപ്പിക്കാൻ. സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മയും ഉദ്യോഗസ്ഥരുടെ അനാസ്ഥയുമാണ് ഈ തലതിരിഞ്ഞ വികസനത്തിന്റെ കാരണം.
Advertisement