കാസർകോട് തൃക്കരിപ്പൂര്‍ അയിറ്റി ഹൗസ് ബോട്ട് ടെർമിനൽ ഇന്നലെ അപൂർവമായ ഒരു സംഗമത്തിന് വേദിയായി. തൃക്കരിപ്പൂർ പാലിയേറ്റീവ് കെയറിന്റെ കീഴിൽ സാന്ത്വന പരിചരണം ലഭിക്കുന്ന രോഗികളാണ് എല്ലാം മറന്ന് ഒരു പകൽ മുഴുവൻ ആഹ്ളാദിച്ചത്. ഇവരിൽ പലരും വിചാരിച്ചിരിക്കില്ല. ഇങ്ങിനെയൊരു ദിവസം ജീവിതത്തിലുണ്ടാകുമെന്ന്. പ്രതീക്ഷകളെല്ലാം അസ്തമിച്ച് നാലുചുമരുകൾക്കുള്ളിലേക്ക് ഒതുങ്ങിയവരാണ് മിക്കവരും. ചിലരാകട്ടെ ജീവിതം വിൽചയറിൽ കുരുങ്ങിയവരും. ചിലർ ഹൗസ് ബോട്ടുകളിൽ നേരത്തെ സ്ഥാനം പിടിച്ചു.മറ്റുചിലർ പാട്ടിനൊത്ത് താളം പിടിച്ചു. കുറേയാളുകൾ ഓർമ്മയിലെ ആൽബത്തിലേക്കായി മൊബൈൽ ഫോണുമായി കർമ്മനിരതരായി. തൃക്കരിപ്പൂർ പാലിയറ്റീവ് കെയറിന്റെയും ഉടുമ്പുന്തല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിലായിരുന്നു സംഗമം. വീണ്ടും കാണാമെന്ന വാക്കും നൽകിയാണ് ഒരു ദിവസംനീണ്ട ആഹ്ളാദത്തിന് ശേഷം ഓരോരുത്തരും മടങ്ങിയത്.
Advertisement