നാലുസെന്റ് സ്ഥലത്ത് വീടു വയ്ക്കാൻ നിർധന കുടുംബത്തെ അനുവദിക്കാതെ ഭൂമാഫിയയുടെ ഇടപെടൽ. പാലക്കാട് വണ്ടാഴി കറാംപാടത്താണ് രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ട സംഘം വീടു നിർമാണത്തിന് തടസം നൽക്കുന്നത്. വർഷങ്ങൾക്ക് മുൻപ് നികത്തിയ പാടം എറണാകുളത്തുകാരായ ദമ്പതികൾ വാങ്ങിയതാണ് തർക്കത്തിന് കാരണം.
അഞ്‍ജുമാത്യുവും ഭർത്താവ് ഉല്ലാസും രണ്ടുമക്കളും. ഇപ്പോൾ എറണാകുളം പാലാരിവട്ടം നോർത്ത് ജനതയിൽ താമസിക്കുന്നു. ബാങ്ക് വായ്പയിൽ ജപ്തി നേരിട്ടതോടെ എറണാകുളത്തെ വീട് വിറ്റു. കടം തീർത്തശേഷം ബാക്കി തുകയ്ക്കാണ് ആലത്തൂർ വണ്ടാഴി കറാംപാടത്ത് വീടുവയ്ക്കാനായി നാലു സെന്റ് സ്ഥലം വാങ്ങിയത്. രേഖകളിൽ നിലം എന്ന് രേഖപ്പെടുത്തിയിരിക്കുന്നതും വർഷങ്ങൾക്ക് മുൻപ് മണ്ണിട്ടു നികത്തി കൃഷിയോഗ്യമല്ലാത്തതുമായ ഭൂമിയാണിത്.
പണമില്ലാത്തതിനാൽ ചെറിയ ഷീറ്റിട്ട് കൂരകെട്ടാനായിരുന്നു താൽപര്യം. എന്നാൽ കിണർകുഴിച്ചപ്പോൾ ചില കോൺഗ്രസ് നേതാക്കൾ കൊടിനാട്ടി. പണം ചോദിച്ചപ്പോൾ െകാടുത്തതുമില്ല. ഉദ്യോഗസ്ഥരെ എത്തിച്ചായിരുന്നു പിന്നീട് തടസം. ഇൗ സ്ഥലം വാങ്ങാൻ താൽപര്യപ്പെടുന്നവരും നീക്കത്തിന് പിന്നിലുണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് മണ്ഡലം പ്രസിഡന്റ് പാളയം പ്രദീപ് ഉൾപ്പെടെയുളളവർക്കെതിരെയാണ് വീട്ടുകാർ മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നൽകിയത്.
വീടുനിർമാണത്തിനുളള കെഎൽയു അനുമതി ലഭിക്കണമെങ്കിൽ വണ്ടാഴി കൃഷി ഒാഫീസറും പഞ്ചായത്ത് വില്ലേജ് ഉദ്യോഗസ്ഥരും തീരുമാനമെടുക്കണം. അതേസമയം നിയമാനുസൃതമല്ലാത്ത പ്രവൃത്തിയാണ് തടഞ്ഞതെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് മണ്ഡലം പ്രസിഡന്റ് പാളയം പ്രദീപ് അറിയിച്ചു.