കാസർകോട് തൃക്കരിപ്പൂരിലെ കൊവ്വപ്പുഴയിൽ നിന്നും വ്യാപക മണൽകൊളള. പാലം നിർണത്തിനായി ബണ്ട് കെട്ടി നീരൊഴുക്ക് തടഞ്ഞതിന്റെ മറവിലാണ് രാപകലില്ലാതെ മണൽകടത്ത് നടക്കുന്നത്.
കവ്വായി കായലിന്റെ കൈവഴിയാണ് കൊവ്വപുഴ. വേലിയേറ്റ സമയത്ത് കായലിൽ നിന്നും വെള്ളം കയറുകയും വേലിയിറക്ക സമയത്ത് ഇറങ്ങുകയും െചയ്യുന്ന എസ്ച്വറി ആവാസ വ്യവസ്ഥയാണ് പുഴയിലേത്. കണ്ണങ്കൈക്ക് സമീപം പുഴയിൽ പാലം പണി തുടങ്ങിയതോടെയാണ് നീരൊഴുക്ക് നിലച്ചത്. പാലത്തിന് സമീപം ബണ്ട് കെട്ടിയതാണ് കാരണം.ഇതോടെ കിഴക്കൻ മേഖലകളില്‍ വെള്ളം വറ്റി.ഈ ഭാഗത്താണ് വ്യാപക മണൽ കൊള്ള. പുഴയിൽ നിന്നും വാരികൂട്ടിയ മണൽ സമീപത്തെ പാടങ്ങിലാണ് നിക്ഷേപിക്കുന്നത്. ഇത് നെൽകൃഷിയെയും പ്രതിസന്ധിയിലാക്കി
പുഴയുടെ ഇരുകരകളിലും വ്യാപകമായ കയ്യേറ്റവും നടക്കുന്നുണ്ട്. കയ്യേറ്റവും മണൽകൊള്ളയും അറിഞ്ഞിട്ടും തൃക്കരിപ്പൂർ പപഞ്ചായത്തോ , റവന്യു വകുപ്പോ നടപടികളൊന്നും എടുക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.