വയനാട്ടിലെ വിവാദമായ കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമിയോട് ചേർന്ന് കൃഷിഭൂമിയുള്ള കർഷകർ നിക്ഷിപ്ത വനഭൂമി കൈയേറിയെന്ന് കാണിച്ച് വനംവകുപ്പിന്റെ നോട്ടീസ്. കാഞ്ഞിരത്തിനാൽ ഭൂമിയുടെ അതേ റീസർവേ നമ്പറിൽപ്പെട്ട പതിനേഴ് പേർക്കാണ് വനംവകുപ്പ് രേഖകൾ ഹാജരാക്കാൻ രണ്ടുമാസംമുൻപ് നോട്ടീസ് നൽകിയത്. കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ കൃഷിഭൂമി വനംവകുപ്പ് ഏറ്റെടുത്ത നടപടി ന്യായീകരിക്കാനാണ് കർഷകർക്ക് നോട്ടീസ് നൽകിയതെന്നും ആക്ഷേപമുണ്ട്.
1977ശേഷമുള്ള എല്ലാ വനഭൂമി കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് കർഷകർക്ക് നോട്ടീസ് നൽകിയത്. നിക്ഷിപ്ത വനഭൂമി കൈവശം വച്ചിരിക്കുന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയെന്നാണ് നോട്ടീസിൽ പറയുന്നത്. നോട്ടീസ് കൈപ്പറ്റി പതിനഞ്ച് ദിവസത്തിനകം രേഖകൾ ഹാജരാക്കണമെന്നായിരുന്നു നിർദ്ദേശം. ഇല്ലെങ്കിൽ മൂപ്പത് ദിവസത്തിനുളളിൽ സ്ഥലം ഒഴിഞ്ഞ് പോകണമെന്നും അറിയിച്ചിരുന്നു. തീയതിപോലും രേഖപ്പെടുത്താതെയാണ് നോട്ടീസ് നൽകിയത്. പക്ഷേ ആരും ഹാജരായില്ല. മിക്കവരും 1970 മുൻപ് ഭൂമി വിലകൊടുത്ത് വാങ്ങി താമസം തുടങ്ങിയവരാണ്.
സ്ഥലം ഉടമകൾ രേഖകൾ ഹാജരാക്കാതെ ഇരുന്നിട്ടും വനംവകുപ്പ് തുടർനടപടികൾ സ്വീകരിച്ചിട്ടില്ല. കാഞ്ഞിരത്തിനാൽ ഭൂമി കേസുമായി ബന്ധപ്പെട്ട് മാനന്തവാടി സബ് കലക്ടറുടെ റിപ്പോർട്ടിൽ വനംവകുപ്പിനെതിരെ രൂക്ഷ വിമർശനമുണ്ടായിരുന്നു. ഈ സ്ഥലത്തിന് ചുറ്റും വിവിധ കാലയളവിൽ പട്ടയം ലഭിച്ച കൃഷിഭൂമികളാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഇത് മറികടക്കാനാണ് വനംവകുപ്പ് കർഷകർക്ക് നോട്ടീസ് നൽകിയതെന്നും സൂചനയുണ്ട്. ഏതായാലും വനംവകുപ്പിന്റെ നടപടിമൂലം കണ്ണീരാലാകുന്നത് കുടിയേറ്റ കർഷകരാണ്.