വരനോടൊപ്പം എത്തിയ സുഹൃത്തുക്കൾ വധുവിന്റെ ബന്ധുക്കൾക്ക് മുൻപിൽ അഴിഞ്ഞാടിയതോടെ സംഘർഷം. മലപ്പുറം എടപ്പാളിനടുത്ത് കണ്ടനകത്താണ് സംഭവം. മണവാട്ടിയുടെ അഞ്ചു ബന്ധുക്കളെ ആക്രമിച്ച കേസിൽ മണവാളന്റെ സുഹൃത്തുക്കൾക്കെതിരെ പൊലീസ് കേസെടുത്തു.
പുതുമണവാട്ടിയേയുമായി പുറപ്പെട്ട വാഹനത്തിന് ബൈക്കുകളിൽ പരാക്രമം കാട്ടിയ യുവാക്കൾ തടസം സൃഷ്ടിച്ചതോടെയാണ് സംഘർഷത്തിന്റെ തുടക്കം. ഇത് ചോദ്യം ചെയ്ത വധുവിന്റെ മാതൃസഹോദരിയേയും ബന്ധുക്കളേയും യുവാക്കൾ ആക്രമിച്ചു. മാതൃ സഹോദരി വളാഞ്ചേരി സ്വദേശി കുന്നത്ത് ആമിനക്കുട്ടി, കുന്നത്ത് ബീയ്യാത്തുട്ടി, ഒൻപതു വയസുകാരി ഫാത്തിമ ശബാന, ആമിനക്കുട്ടിയുടെ മകൻ ഷബീബ്, ബന്ധു ശിബിലാൽ എന്നിവർക്കാണ് പരുക്കേറ്റത്. എല്ലാവരും വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അഴിഞ്ഞാട്ടം അതിരുവിട്ടതോടെ കാഴ്ചക്കാരായ പല സ്ത്രീകളും ബോധരഹിതരായി.
സഹിമുട്ടിയ നാട്ടുകാർ യുവാക്കളെ നേരിടാൻ ഇറങ്ങിയതോടെ കിട്ടിയ ബൈക്കിൽ കയറി എല്ലാവരും രക്ഷപ്പെട്ടു. പരുക്കേറ്റവരുടെ പരാതിയെ തുടർന്ന് പരാക്രമം കാട്ടിയ യുവാക്കൾക്കെതിരെ പൊന്നാനി പൊലീസ് കേസെടുത്തു.