പാലക്കാട് ∙ ഇരുളടഞ്ഞ ജീവിതത്തിലേക്കു വെളിച്ചവുമായി കടന്നുവന്ന മൂന്നു കുട്ടികളാണ് ഈ ദമ്പതികളുടെ കണ്ണുകൾ. ചെർപ്പുളശ്ശേരി നെല്ലായ സ്വദേശികളും ജന്മനാ അന്ധരുമായ അബ്ദുൽ അസീസും സഫിയയും ലോകത്തെ കാണുന്നതു മക്കളായ ഷഫീത, ഷഹീത, ഷിഫ ഫാത്തിമ എന്നിവരിലൂടെയാണ്. അൽപം സാഹിത്യം കലർത്തി അകക്കണ്ണിന്റെ വെളിച്ചത്തിൽ ലോകത്തെ കാണുന്നവരെന്നു വിശേഷിപ്പിക്കുമ്പോഴൊന്നും ഇവർ ഒന്നും കണ്ടിരുന്നില്ല.
മക്കളിലൂടെ ആ മാതാപിതാക്കൾ ഇന്നു ലോകത്തെ അറിയുന്നു. അതിന്റെ ആഹ്ലാദത്തിലാണ് ഇരുവരും. ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡ് ജില്ലാ കമ്മിറ്റി വാർഷികത്തിന്റെ ഭാഗമായി നടത്തിയ ജില്ലാതല കലാമേളയിൽ മാപ്പിള പാട്ട് പാടാനെത്തിയപ്പോഴാണു സഫിയയെയും ഒപ്പം നിന്നു താളം പിടിക്കുന്ന അഞ്ചു വയസ്സുകാരി ഷിഫ ഫാത്തിമയെയും സദസ്സു ശ്രദ്ധിച്ചത്. ഉമ്മയെ കൈപിടിച്ചു വേദിയിലെത്തിച്ചതും ഒപ്പം നിന്നു താളം പിടിച്ചതും തിരികെ കൊണ്ടുപോയതുമെല്ലാം ഷിഫതന്നെ.
ഇരുട്ടിൽ നിന്നു പ്രകാശത്തിന്റെ ലോകത്തേക്കെത്തിയ ഇവരുടെ കഥയിങ്ങനെ. കണ്ണിൽ വെളിച്ചം കെടുത്തിയാണ് അബ്ദുൽ അസീസിനെ ദൈവം ഭൂമിയിലേക്കു പറഞ്ഞയച്ചതെങ്കിലും എന്തിനെയും വെല്ലാനുള്ള ഇച്‌ഛാശക്‌തി പകരം നൽകിയിരുന്നു. സഫിയയ്ക്കു ലോകം കാഴ്‌ചയിൽനിന്നു മറയുന്നതു നാലാം വയസ്സിൽ. കോഴിക്കോട് കൊളത്തറ അന്ധവിദ്യാലയത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിയായിരിക്കെയാണ് അബ്ദുൽ അസീസിന്റെ ക്ലാസിൽ സഫിയയെത്തുന്നത്.
പിന്നീട് പഠനമൊക്കെ ഒരുമിച്ച്. ഹൃദയത്തിന്റെ വെളിച്ചത്തിൽ രണ്ടുപേരും പരസ്‌പരം അറിഞ്ഞു. സ്‌നേഹിക്കാനും മനസ്സിലാക്കാനും അവർക്കു കാഴ്‌ച വേണ്ടിയിരുന്നില്ല. ആ സൗഹൃദം പ്രണയത്തിലേക്കും ഒരുമിച്ചുള്ള ജീവിതത്തിലേക്കും വളർന്നു. കാഴ്‌ചയില്ലാത്ത രണ്ടുപേരും വഴിതെറ്റാതെ കൈകോർത്തു പിടിച്ചു പോകുന്നത് കണ്ണുള്ളവരുടെ കണ്ണുതുറപ്പിക്കുന്ന കാഴ്‌ചയായിരുന്നു. നാലു വർഷത്തെ കാത്തിരിപ്പിനുശേഷം അവരുടെ വീട്ടിൽ വെളിച്ചമെത്തി.
ഇരുവർക്കും ഒറ്റ പ്രാർഥനയേയുണ്ടായിരുന്നുള്ളൂ, തങ്ങളുടെ ജീവിത ദുഃഖം പിറക്കാൻ പോകുന്ന കുട്ടിക്കുണ്ടാകരുതേയെന്ന്. പ്രാർഥന ഫലിച്ചു. ഇരുവരുടെയും ജീവിതത്തിലേക്കു വെളിച്ചം പടർത്തി മകൾ കടന്നുവന്നു. ആശുപത്രിയിൽ നഴ്സ് മകളെയുമെടുത്ത് അബ്ദുൽ അസീസിന്റെ അടുത്തേക്കു വന്നപ്പോൾ ചോദ്യം ഇതായിരുന്നു. സിസ്റ്ററെ, മോൾക്ക് കാണാൻ കഴിയുമോ? ഷഫീദയെന്നാണ് അവൾക്ക് പേരിട്ടത്. ഷഫീദയിപ്പോൾ പ്ലസ് ടുവിനു പഠിക്കുന്നു.
ഷഹീദ, ഷിഫ ഫാത്തിമ എന്നീ രണ്ടു മക്കളിലൂടെ ദൈവം വീണ്ടും അവരെ സന്തോഷിപ്പിച്ചു. ഷഹീദ ഏഴിലും ഷിഫ ഫാത്തിമ ഒന്നിലും പഠിക്കുന്നു. ആലിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്യൂണാണു ബിഎഡ് ബിരുദധാരിയായ അബ്ദുൽ അസീസ്. സാമൂഹിക പ്രവർത്തകർ വച്ചു നൽകിയ വീട്ടിലാണ് ഇവരുടെ താമസം. കുടിവെള്ള സൗകര്യമില്ലാത്തതു പ്രശ്നമാണെന്ന് അബ്ദുൽ അസീസ് പറയുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി കാഴ്ചയില്ലാത്തവരുടെ കലാമേള ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം രാജേശ്വരി ജയപ്രകാശ് അധ്യക്ഷയായി.
കൗൺസിലർ പ്രിയ വെങ്കിടേഷ്, ടൗൺ നോർത്ത് സിഐ ആർ. ശിവശങ്കരൻ, ഇബ്രാഹിം സാഹിബ്, യു. ശബരി, ഫെഡറേഷൻ പ്രസിഡന്റ് കെ.എസ്. ഹരികുമാർ, സെക്രട്ടറി എം.കെ. ഷരീഫ്, എം. സുധീർ, പി. പ്രേമ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം നിതിൻ കണിച്ചേരി ഉദ്ഘാടനം ചെയ്തു. വി.എൻ. ചന്ദ്രമോഹനൻ, ടി. ജയപ്രകാശ്, എ. സുകന്യ, പി.യു. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.