കരിപ്പൂര്‍ വിമാനത്താവളത്തിൽ നിലവിലെ സാഹചര്യത്തിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാനാവില്ലെന്ന് ഡി.ജി.സി.എ സംഘം റിപ്പോർട്ട് തയാറാക്കിയതായി സൂചന. റൺവേ നവീകരണത്തിന് ശേഷം കരിപ്പൂരിലേക്ക് വലിയ വിമാനങ്ങൾ എത്തുമെന്ന മലബാറിന്റെ സ്വപ്നങ്ങള്‍ക്കാണ് ഇതോടെ മങ്ങലേറ്റത്. വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കണമെന്നും ശുപാർശയുണ്ട്.
248 ഏക്കർ ഭൂമി കൂടി ഏറ്റെടുത്ത് റൺവേയുടെ നീളം കൂട്ടാതെ കരിപ്പൂരിന് പ്രതീക്ഷിക്കാൻ ഇനി ഒന്നുമില്ലെന്നാണ് ഡി.ജി.സി.എ വിദഗ്ധസംഘത്തിന്റെ റിപ്പോർട്ട്. നിലവിൽ 9600 അടിയാണ് റൺവേയുടെ നീളം. 13500 അടിയായി റൺവേയുടെ നീളം കൂട്ടാതെ വലിയ വിമാനങ്ങൾ ഇറങ്ങാനാവില്ലെന്നാണ് ഡി.ജി.സി.എ യുടെ കണ്ടെത്തൽ. ഭൂമി ഏറ്റെടുക്കാനുളള പ്രത്യേക റവന്യൂ ഉദ്യോഗസ്ഥ സംഘവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഡി.ജി.സി.എ ജോയിന്റ് ഡയറക്ടർ ജെ.എസ്. റാവത്ത്, ജെ.പി. അലക്സ് തുടങ്ങിയവരുടെ നേതൃത്വത്തിലുളള എട്ടംഗസംഘമാണ് പരിശോധന പൂർത്തിയാക്കിയത്. റൺവേ നവീകരണത്തിന്റെ പേരിൽ കഴിഞ്ഞ ഒന്നര വർഷമായി കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾ സർവീസ് നിർത്തിയിരുന്നു.
നവീകരണത്തിന് ശേഷം നടക്കുന്ന ഡി.ജി.സി.എ പരിശോധനയോടെ വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മലബാർ. വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുപ്പ് അനിശ്ചിതമായി നീളുബോൾ കരിപ്പൂർ വഴി വലിയ വിമാനങ്ങൾ സർവീസ് നടത്താനുളള സാധ്യത ഇല്ലാതാവുകയാണ്.