കോഴിക്കോട് പടനിലം പാലത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പുഴയിലേക്ക് തെറിച്ചുവീണ പെൺകുട്ടി മരിച്ചു. കുന്നമംഗലം സ്വദേശിനി പത്തുവയസുകാരി ഫിനു ഫാത്തിമയാണ് മരിച്ചത്. അപകടം പതിവായ പാലത്തിന് ബദലായി പുതിയത് നിർമിക്കണമെന്ന് നാട്ടുകാര്‍ നിരന്തരമായി ആവശ്യപ്പെടുന്നു.
രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. കുന്നമംഗലം സ്വദേശിയായ മുഹമ്മദ് അഫ്സലും സഹോദരിയുടെ രണ്ടു പെൺമക്കളും ബൈക്കിൽ പോകുമ്പോഴാണ് ദുരന്തം. ഓട്ടോറിക്ഷയെ മറികടന്ന് എത്തിയ കാർ ഇവരുടെ ബൈക്കിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ പെൺകുട്ടി പൂനൂർ പുഴയിലേക്ക് തെറിച്ചുവീണു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റനിലയിൽ ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബൈക്ക് ഓടിച്ചിരുന്ന മുഹമ്മദ് അഫ്സലിനേയും സഹോദരിപുത്രി ഫിദ ഫാത്തിമയേയും ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നമംഗലം, മടവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. പ്രതിദിനം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാലം. വീതി കുറവായതിനാൽ, പാലത്തിൽ ഗതാഗത കുരുക്കും അപകടവും പതിവാണ്. പാലത്തിന്റെ കൈവരിക്ക് ഉയരവും കുറവാണ്.
കഴിഞ്ഞ ദിവസം ലോറി നിയന്ത്രണംവിട്ട് കൈവരിയിലിടിച്ചാണ് നിന്നത്. പുതിയ പാലം നിർമിക്കാൻ കാലങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, ഫണ്ടില്ലാത്തതാണ് പ്രശ്നം.