പുൽപള്ളി ∙ ദാഹനീര് തേടി പുഴയിലിറങ്ങുന്ന കാട്ടാനകൾക്ക് ദാരുണ അന്ത്യം. ബന്ദിപ്പൂർ–നാഗർഹൊള വനമേഖലയുടെ അതിർത്തിയിലൂടെ ഒഴുകുന്ന കബനിപ്പുഴയോരത്താണ് ചെളിയിൽ പുതഞ്ഞ് കാട്ടാനകൾ ചരിയുന്നത്. കേരളാതിർത്തിക്ക് തൊട്ടുതാഴെയുള്ള വനമേഖലയാണിത്. ഗുണ്ടറ റേഞ്ചിലെ കൽമൂല, മാസ്തിഗുഡി, കാളിഘട്ട ഗദ്ദ എന്നിവിടങ്ങളിലാണ് കാട്ടാനകൾ ചെളിയിൽ പുതഞ്ഞത്.
വനത്തിലെ നീർചാലുകളെല്ലാം വറ്റിയതിനെ തുടർന്ന് കബനിയാണ് വന്യമൃഗങ്ങൾക്ക് ഏക ആശ്രയം. ദാഹിച്ചുവലഞ്ഞ് പുഴയിലിറങ്ങുന്ന ആനയുടെ കാലുകൾ ചെളിയിൽ താഴുന്നതോടെ രക്ഷാമാർഗം അടയുകയാണ്. രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ കൂടുതൽ ആഴത്തിലേക്ക് പതിക്കുന്നു. രണ്ട്, മൂന്ന് ദിവസത്തിനുള്ളിൽ മരണത്തിന് കീഴടങ്ങുന്നു. ഇതുപോലൊരു പ്രതിസന്ധി വനമേഖലയിൽ ഉണ്ടായതായി വനപാലകർക്കും അറിവില്ല.
വനത്തിലെ കുളങ്ങൾ വറ്റിയതോടെ വിദൂര പ്രദേശങ്ങളിലെ വന്യമൃഗങ്ങളും രക്ഷാമാർഗം തേടിയെത്തുന്നത് കബനിക്കരയിലാണ്. പുഴയിൽ വെള്ളം കുറഞ്ഞ് കുഴിയായ സ്ഥലങ്ങളും മീറ്റർ കണക്കിനാഴമുള്ള ചതുപ്പുമുണ്ട്. ഉറച്ച സ്ഥലമെന്ന് കരുതി കാൽവെച്ച് പോയാൽ ആഴത്തിലേക്ക് താഴുന്നു. ദിവസങ്ങൾ കഴിഞ്ഞാണ് വനപാലകർ ഇതറിയുക. തുടർന്നു നടത്തുന്ന രക്ഷാശ്രമവും പാഴ് വേലയാകുന്നു. കഴിഞ്ഞ ദിവസം ജെസിബി എത്തിച്ച് ചെളിനീക്കി കരയ്ക്കെത്തിച്ച ആനയും മരണപ്പെടുകയായിരുന്നു.
അപകടം വർധിച്ചതിനാൽ കൽക്കര റേഞ്ചിലെ രാമ്പൂർ, വെള്ള റേഞ്ചിലെ കാക്കനംകോട്ട ആന ക്യാംപുകളിൽ നിന്ന് താപ്പാനകളെ ഗുണ്ടറയിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആനകളുടെ സഹായത്തോടെ മാസ്തിഗുഡിയിൽ കരയ്ക്ക് കയറ്റിയ പിടിയാനയ്ക്ക് മരുന്നുകളും ഗ്ളൂക്കോസും നൽകിയെങ്കിലും ചരിഞ്ഞു. കുഴികളിലെ വെള്ളം കുടിക്കുന്നതിനിടെ തെന്നിവീണും അപകടമുണ്ടാവുന്നുണ്ട്. മാൻ, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളും പുഴയോരത്തെ ചതുപ്പിലകപ്പെട്ട് ചാകുന്നുണ്ട്. പുഴ കടക്കുന്നതിനിടെയും ചളിക്കുഴിയിൽ മൃഗങ്ങൾ അപകടത്തിൽപ്പെടുന്നു.
ബന്ദിപ്പൂർ വനമേഖലയിലെ വനം കത്തിചാമ്പലായപ്പോൾ കത്താതെ പിടിച്ചുനിന്നത് കേരളാതിർത്തിയിലെ ഗുണ്ടറ ഭാഗമാണ്. കബനിപ്പുഴയോരം ഉൾപ്പെടുന്ന ഇവിടേക്ക് കാട്ടാനകളുടെ പ്രവാഹമായിരുന്നു. വേനൽമഴ പെയ്തതോടെ വനമേഖലയിലെ കാട്ടുതീ ഭീഷണിയകന്നു. എന്നാൽ ജലക്ഷാമം രൂക്ഷമാണ്. കുളത്തിലും തോടുകളിലും ജലലഭ്യതയ്ക്കുള്ള മഴകിട്ടിയിട്ടില്ല. പുഴയിൽ ഒഴുക്ക് നിലച്ച് വട്ടക്കുഴികളായി. ഇതിലുള്ള വെള്ളമാണ് വന്യമൃഗങ്ങളുടെ ജീവജലം.
കാട്ടുതീ കെടുതി വിതച്ച വനമേഖലയുടെ മറ്റൊരു ദുഃഖമായി ഇത് മാറി. ഇക്കാര്യത്തിൽ എന്ത് മുൻകരുതൽ സ്വീകരിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് വനംവകുപ്പ്. പുഴയിലെ ജലനിരപ്പ് ഉയർന്നാൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാവൂ. കുടിവെള്ളമെടുക്കുന്നതിനാൽ ബീച്ചനഹള്ളി അണക്കെട്ടിന്റെ ഷട്ടർ പൂർണമായി അടച്ചിടാനും കഴിയാതായി.