കാലിക്കറ്റ് സർവകലാശാലയിലെ അവസാനവർഷ ബിരുദവിദ്യാർഥികളുടെ ഉത്തരക്കടലാസ് മൂല്യനിർണയം സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നു. കേന്ദ്രീകൃത മൂല്യനിർണയ ക്യാംപിൽ നിന്ന് ഒരുവിഭാഗം അധ്യാപകർ വിട്ടുനിൽക്കുകയാണ്. പരീക്ഷ സ്ഥിരം സമിതിയോഗം പ്രശ്നം ചർച്ച ചെയ്തെങ്കിലും പരിഹാരമായില്ല.
ബിരുദതലത്തിൽ അലവൻസുകൾ കൂടാതെ ഒൻപത് രൂപയാണ് ഒരു ഉത്തരക്കടലാസിന് അധ്യാപകർക്ക് നൽകിയിരുന്നത്. അലവൻസുകൾ കൂടിചേരുമ്പോൾ 14 രൂപയാകും. എന്നാൽ യു.ജി.സിയുടെ നിർദ്ദേശപ്രകാരം പ്രതിഫലവിതരണം യുണിവേഴ്സിറ്റി നിർത്തലാക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം അധ്യാപകർ മൂല്യനിർണയത്തിൽ നിന്ന് വിട്ടു നിന്നത്. സിൻഡിക്കേറ്റ് മെമ്പർ സി.പി.ചിത്ര കൻവീണറായ പരീക്ഷ സ്ഥിരം സമിതിയുടെ യോഗം പ്രശ്നപരിഹാരത്തിന് രണ്ടു നിർദ്ദേശങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. മൂല്യനിർണയത്തിനെത്തുന്ന അധ്യാപരുടെ വേതനം 14ൽ നിന്ന് 20 രൂപയായി ഉയർത്തണം, ഓരോ അധ്യപകർക്കും മൂല്യനിർണയം നടത്തേണ്ടുന്ന പരമാവധി ഉത്തരക്കടലാസിന്റെ എണ്ണം 30 ആയി നിജപ്പെടുത്തണം. അടുത്ത മാസം ആറിന് ചേരുന്ന സിൻഡിക്കേറ്റ് യോഗം ഈ നിർദ്ദേശങ്ങൾ ചർച്ച ചെയ്യും.
പത്തുലക്ഷത്തോളം ഉത്തരക്കടലാസുകളാണ് ഇക്കുറി മൂല്യനിർണയത്തിന് കാത്തിരിക്കുന്നത്. സിൻഡിക്കേറ്റ് യോഗത്തിന് ശേഷം മൂല്യനിർണയ ക്യാംപുകൾ ആരംഭിച്ചാലും യഥാസമയം ഫലം പ്രസിദ്ധീകരിക്കാനാവുമോയെന്ന ആശങ്കയിലാണ് സർവകലാശാല.