വടകര ഓർക്കാട്ടേരിയിൽ ആർ.എം.പി. പ്രവർത്തകന്റെ കാൽ തല്ലിയൊടിച്ചു. ടി.പി.ചന്ദ്രശേഖരന്റെ ഓർമദിനത്തിന് മുന്നോടിയായി വടകര മേഖലയിൽ സ്ഥാപിച്ച കൊടിതോരണങ്ങൾ വ്യാപകമായി നശിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച് ഓർക്കാട്ടേരിയിൽ ആർ.എം.പിയുടെ ഹർത്താൽ തുടരുകയാണ്.
ആർ.എം.പി. പ്രവർത്തകൻ കുന്നുമ്മക്കര വിഷ്ണുവിനെ ഇന്നലെ അർധരാത്രിയാണ് ആക്രമിച്ചത്. ഇരുമ്പു പൈപ്പ് വടി ഉപയോഗിച്ച് വിഷ്ണിവിന്റെ കാൽ തല്ലിയൊടിച്ചു. വടകര ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന്റെ അഞ്ചാം വാർഷികം മേയ് നാലിന് ആചരിക്കുന്നതിന്റെ ഭാഗമായി വടകര മേഖലയിൽ ആർ.എം.പി. വ്യാപകമായി കൊടിതോരണങ്ങളും ഫ്ളക്സും സ്ഥാപിച്ചിരുന്നു. ഇതു ഇന്നലെ രാത്രി പലയിടങ്ങളിലും നശിപ്പിക്കപ്പെട്ടു. സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നില്ലെന്ന് ആരോപിച്ചു.
ഹർത്താൽ സമാധാനപരമാണ്. വാഹനങ്ങൾ തടഞ്ഞിട്ടില്ല. കടകള്‍ തുറന്നില്ല. ഈ മേഖലയിൽ സംഘർഷം ഒഴിവാക്കാൻ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ബോംബ് സ്ക്വാഡിന്റെ പരിശോധനകളും തുടരുകയാണ്. ഞായറാഴ്ച ഒഞ്ചിയം രക്തസാക്ഷി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നുണ്ട്. അതുക്കൊണ്ടുതന്നെ, സംഘർഷം ലഘൂകരിക്കാൻ പൊലീസ് കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.