മാമ്പുഴ ദിനം പ്രതി മലിനപ്പെടുമ്പോഴും സംരക്ഷണ പ്രവർത്തനങ്ങൾ ഫലം കാണുന്നില്ല.പുഴയുടെ സംരക്ഷണത്തിനായുള്ള സർവേ നടപടികളിലെ കാലതാമസമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
പെരുവയൽ, പെരുമണ്ണ , ഒളവണ്ണ പഞ്ചായത്തുകളിലൂടെയാണ് മാലിന്യം പേറിയുള്ള മാമ്പുഴയുടെ ഒഴുക്ക്.പുഴ സംരക്ഷണത്തിനായി മൂന്ന് വർഷം മുമ്പ് സർവേ നടത്തി.എന്നാൽ സർവേയുടെ അടയാളം പോലും കാണാനില്ല.തുടർന്നാണ് കഴിഞ്ഞമാസം വീണ്ടും റീസർവേ നടത്താൻ പഞ്ചായത്തുകൾക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകിയത്.പെരുവയൽ, പെരുമണ്ണ പഞ്ചായത്തുകളിലെ റിസർവേ നടപടികൾ തുടങ്ങി.
പുഴയുടെ ഭൂരിഭാഗവും കടന്നുപോകുന്ന ,കൈയേറ്റങ്ങൾ ഏറെയുള്ള ഒളവണ്ണ പഞ്ചായത്തിൽ മാത്രം സർവേ ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ആറുവർഷമായി പുഴസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.എന്നാൽ സർവേ നടപടി പൂർത്തിയാകാത്തതിനാൽ പുഴ കൈയേറികൊണ്ടേയിരിക്കുകയാണ്.
മാമ്പുഴയിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനുതകുന്ന പദ്ധതി സർക്കാറിന്റെ പരിഗണനയിലാണ്.