കരിപ്പൂർ വിമാനത്താവളത്തിൽ എയർഇന്ത്യ ജീവനക്കാരന്റെ പക്കൽനിന്ന് രണ്ടുകിലോ സ്വർണം ഡി.ആർ.ഐ. പിടികൂടി. എയർഇന്ത്യ എയർ ട്രാൻസ്പോർട് കമ്പനിയിലെ ജൂനിയർ കസ്റ്റമർ ഏജന്റാണ് പിടിയിലായത്.
എയർഇന്ത്യ എയർട്രാൻസ്പോർട് കമ്പനിയിൽ രണ്ടുവർഷമായി ജൂനിയർ കസ്റ്റമർ ഏജന്റായി ജോലി ചെയ്യുന്ന പരപ്പനങ്ങാടി സ്വദേശി സിദ്ദിഖാണ് സ്വർണം കടത്താൻ കൂട്ടുനിന്നത്. മൊബൈൽ ഫോണിന്റെ പൗച്ചിനോട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു സ്വർണം. എയർഇന്ത്യ എക്സ്പ്രസിന്റെ ദുബൈ ഫ്ളൈറ്റിൽ വന്ന ഏതോ യാത്രക്കാരൻ കൊണ്ടുവന്ന സ്വർണമാണിതെന്ന് ഡി.ആർ.ഐ. സംശയിക്കുന്നു. കൊച്ചിയിലും തിരുവനന്തപുരത്തേയ്ക്കും കണക്ഷൻ ഫ്ളൈറ്റിൽ പോകുന്ന യാത്രക്കാർ കസ്റ്റംസ് പരിശോധനയ്ക്കു മുമ്പേതന്നെ മറ്റൊരു വഴിയിലൂടെ അടുത്ത ഫ്ളൈറ്റിലേക്ക് പോകുകയാണ് പതിവ്. ഈ സാഹചര്യം മുതലാക്കിയാകാം, സ്വർണം കടത്ത്. ശുചിമുറിയിൽ ഒളിപ്പിച്ച സ്വർണം എയർഇന്ത്യ ജീവനക്കാരൻ കൈക്കലാക്കി പുറത്തേയ്ക്കു കൊണ്ടുവരും. ഇങ്ങനെ,പതിവായി സ്വർണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരം കിട്ടിയപ്പോൾ ഡി.ആർ.ഐ. നിരീക്ഷണം ശക്തമാക്കി. അങ്ങനെയാണ്, ഇന്നു പുലർച്ചെ രണ്ടു കിലോ സ്വർണം പിടികൂടുന്നത്. വിദേശത്തുനിന്ന് സ്വർണം കൊണ്ടുവന്ന യാത്രക്കാരനെ തിരിച്ചറിയാനുള്ള ശ്രമം ഡി.ആർ.ഐ. തുടരുകയാണ്.