പുഴ ഒഴുകാൻ നാടൊന്നിച്ചു. ഭാരതപ്പുഴയുടെ കൈവഴിയായ പാലക്കാട്ടെ യാക്കരപ്പുഴയാണ് നാട്ടുകാർ വെടിപ്പാക്കിയത്. മൂന്നു പഞ്ചായത്തുകളിലെ കുടിവെളളപദ്ധതികളുടെ പ്രവർത്തനം തടസപ്പെട്ടതിനെ തുടർന്നായിരുന്നു ശുചീകരണം.
ആളിയാറിൽ നിന്നൊഴുകിവരുന്ന വെളളം ചിറ്റൂർ പുഴയിലൂടെ പാലക്കാട്ടെത്തുമ്പോൾ യാക്കരപ്പുഴയായി. പക്ഷേ പായലും ചെളിയും പ്ളാസ്റ്റിക്കും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ട യാക്കരപ്പുഴയ്ക്ക് പുതുജീവനേകണം. കണ്ണാടി പഞ്ചായത്ത് മുൻകൈയെടുത്താണ് നൂറിലധികം തൊഴിലുറപ്പു തൊഴിലാളികളെ സംഘടിപ്പിച്ച് പുഴ വൃത്തിയാക്കാനുളള പ്രവൃത്തി തുടങ്ങിയത്. നാട്ടുകാരും പ്രദേശിക സിപിഎം പ്രവർത്തകരും യുവജനസംഘടനകളും കൂട്ടായ്മയിൽ ഒത്തുചേർന്നു. സിപിഎം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
യാക്കര കുടിവെളളപദ്ധതിയോട് ചേർന്നുളള തടയണയക്ക് സമീപം പായലും ചെളിയും നിറഞ്ഞത് ജലസേചനത്തെ ബാധിച്ചിരുന്നു. കണ്ണാടി , മാത്തൂർ , തേങ്കുറുശ്ശി പഞ്ചായത്തുകളിലുളളവർക്ക് യാക്കരപ്പുഴയിലെ വെളളമാണ് ആശ്രയം. വരും ദിവസങ്ങളിൽ പുഴയുടെ മറ്റ് ഭാഗങ്ങളിലും ശുചീകരണം തുടരുമെന്ന് കണ്ണാടി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.