പ്ലാച്ചിമട സമരത്തിന്റെ പതിനഞ്ചാം വാർഷികദിനമായ ഇന്ന് പാലക്കാട് കലക്ട്രേറ്റിനു മുന്നിൽ അനിശ്ചിതകാല സമരത്തിന് തുടക്കമാകും. പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കോളവിരുദ്ധ സമരസമിതിയാണ് വീണ്ടും സമരം തുടങ്ങുന്നത്. പ്ളാച്ചിമടയിൽ ഉണ്ടായ ജലപരിസ്ഥിതി നഷ്ടങ്ങൾക്ക് കോക്ക കോള കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഇൗടാക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് പ്ളാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബിൽ.
2011 ഫെബ്രുവരി 24 ന് സംസ്ഥാന നിയമസഭ ഏകണ്ഠമായി ബിൽ പാസാക്കി കേന്ദ്രത്തിന് അയച്ചെങ്കിലും രാഷ്ട്രപതിയുടെ അനുമതി ലഭിക്കാതെ മടങ്ങി. 216 കോടി 26 ലക്ഷം രൂപയുടെ നഷ്പരിഹാരമാണ് ഉന്നതാധികാര സമിതി ബില്ലിൽ നിര്‍ദേശിച്ചിരുന്നത്. ഇത് ലഭിക്കണമെങ്കിൽ വീണ്ടും പിഴവുകൾ തിരുത്തി പുതിയ ബിൽ നിയമസഭ പാസാക്കി കേന്ദ്രത്തിന് നൽകണം.
രണ്ടായിരത്തിൽ പ്രവർത്തനം തുടങ്ങിയ കമ്പനി ജനകീയ പ്രതിഷേധത്തെത്തുടർന്ന് 2004 ലാണ് അടച്ചുപൂട്ടിയത്. പട്ടികജാതിപട്ടികവർഗ കമ്മിഷന്റെ നിർദേശപ്രകാരം മീനാക്ഷിപുരം പൊലീസ് കോക്ക കോള കമ്പനിക്കെതിരെ 2016 ജൂൺ പത്തിന് കേസെടുത്തിരുന്നു. ഇതല്ലാതെ മറ്റ് നടപടികളൊന്നും നാളിതുവരെ ഉണ്ടായിട്ടില്ല. ഇൗ സാഹചര്യത്തിൽ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.