അറസ്റ്റും ജയിൽവാസവും അണയ്ക്കാത്ത പോരാട്ടവീര്യവുമായി , ബവ്റിജസ് മദ്യശാലയ്ക്കെതിരെ ആദിവാസി അമ്മമാരുടെ സമരം തുടരുന്നു. വയനാട് മാനന്തവാടിയിലെ മദ്യശാല പൂട്ടണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിയിട്ട് ഒരുവർഷത്തിലേറായി. മദ്യശാലപരിസരത്ത് സമരം ചെയ്യരുതെന്ന ജാമ്യവ്യവസ്ഥയുള്ളതിനാൽ സബ് കലക്ടറുടെ ഓഫിസിന്റെ മുൻപിലാണ് ഇപ്പോള്‍ പ്രതിഷേധം.
പതിനഞ്ച് വീട്ടമ്മമാരാണ് നാന്നൂറ്റി നാൽപത്തിയെട്ട് ദിവസങ്ങൾക്ക് മുൻപ് സമരം ആരംഭിച്ചത്. വിവിധ സംഘടനകളും വ്യക്തികളും പിന്തുണയുമായെത്തി. പലതവണ സമരക്കാരും മദ്യം വാങ്ങാന്‍വന്നവരും തമ്മിൽ വാക്കേറ്റമുണ്ടായി. അധികൃതർ നടത്തിയ ചർച്ചകളും പരാജയപ്പെട്ടു. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാർക്കുനേരെ ചാണകവെളളം തളിച്ചതിന് പ്രതിഷേധക്കാരായ പത്ത് ആദിവാസി സ്ത്രീകളെ റിമാൻഡ് ചെയ്തു. മദ്യശാല പരിസരത്ത് സമരം ചെയ്യരുതെന്ന നിർദേശത്തോടെ കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. ഇതിനെത്തുടർന്നാണ് കഴിഞ്ഞദിവസംമുതൽ സബ് കലക്ടറുടെ ഓഫിസിനുമുൻപിലേക്ക് സമരം മാറ്റിയത്.
മദ്യശാല അടച്ചുപൂട്ടുന്നതുവരെ സമരം തുടരാനാണ് ആദിവാസി അമ്മമാരുടെ തീരുമാനം.