ഗൂഡല്ലൂർ ∙ കാട്ടാന കുട്ടി അടിതെറ്റി വീടിന് മുകളിലേക്ക് വീണു വീട്ടുകാർ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ഗൂഡല്ലൂരിനടുത്ത് കോഴിപാലത്തിലെ തട്ടാലത്തൊടി യാഹുവിന്റെ വീടിന് മുകളിലേക്കാണ് വ്യാഴാഴ്ച്ച പുലർച്ചെ കാട്ടാന കുട്ടി വീണത്. പുലർച്ചെയെത്തിയ കാട്ടാനകൂട്ടത്തിലെ ആനക്കുട്ടി റോഡിന് താഴെ ഭാഗത്തുള്ള വീടിന് മുകളിലേക്ക് ഓടിക്കയറുകയായിരുന്നു.
വീടിന്റെ മുൻഭാഗം കോൺക്രീറ്റും പുറക് വശം ആസ്പറ്റോസ് ഷീറ്റുമായിരുന്നു. ആനക്കുട്ടി നടന്ന് ആസ്പറ്റോസ് ഷീറ്റിന് മുകളിലേക്ക് കയറിയതോടെ ഷീറ്റ് തകർന്ന് വീടിനകത്തേക്ക് വീഴുകയായിരുന്നു. ആനക്കുട്ടി വീണ ഭാഗത്തുള്ള ബെഡ്റൂമിൽ ആരുമുണ്ടായിരുന്നില്ല . ചൂട് കൂടുതലായതിനെ തുടർന്ന് കുടുംബാഗങ്ങൾ ഇവിടെ നിന്നും മാറികിടന്നത് കൊണ്ടാണ് അത്യാഹിതം ഒഴിവായത്.
അകത്ത് വീണ ആനക്കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിനായി ആനക്കൂട്ടം നടത്തിയ പരാക്രമത്തിൻ വീടിന്റെ പലഭാഗവു തകർന്നു. നിലത്ത് വീണ ആനക്കുഞ്ഞ് വീടിന്റെ അടുക്കളയുടെ വാതിൽ തകർത്താണ് പുറത്ത് ഇറങ്ങിയത്. വീട്ടിൽ യാഹുവിൻറ ഭാര്യ അസ്മ മകൻ തൗഫിക്ക് മരുമകൾ ജുമൈലത്ത് 25 ദിവസം പ്രായമുള്ള കുഞ്ഞുമാണ് ഉണ്ടായിരുന്നത്.
ആസ്പറ്റോസ് ഷീറ്റ് തെറിച്ച് വീണ് കുടുംബാഗങ്ങൾക്ക് നിസ്സാര പരുക്കേറ്റു. തകർന്ന വീടിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഗൂഡല്ലൂർ നാടുകാണി റോഡ് ഉപരോധിച്ചു. പിന്നീട് വനം വകുപ്പ് നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പ് നൽകിയതോടെ ഉപരോധം അവസാനിപ്പിച്ചു.