പാലക്കാട് നഗരസഭാ പരിധിയിൽ ബവ്റിജസ് മദ്യവിൽപനശാലകൾ അടച്ചുപൂട്ടിയ നഗരസഭയുടെ തീരുമാനം വിവാദമാകുന്നു. ബീയർ ആൻഡ് വൈൻ പാർലറുകളെ സഹായിക്കാനാണ് നടപടിയെന്നാണ് ആക്ഷേപം. ഭരണകക്ഷിയായ ബിജെപി കൗൺസിലർമാർക്കും നഗരസഭാ തീരുമാനത്തോട് വിയോജിപ്പാണ്.
നഗരസഭാ പരിധിയിൽ ഒരു മദ്യവിൽപനശാലയും വേണ്ടായെന്ന് തീരുമാനിച്ച് എല്ലാം അടച്ചുപൂട്ടിയിരുന്നുവെങ്കിൽ നഗരസഭയുടേത് നല്ല ഉദ്ദേശമെന്ന് പറയാമായിരുന്നു. എന്നാൽ ബവ്റിജസ് കോർപ്പറേഷന്റെ മദ്യവിൽപനശാലകൾക്ക് മാത്രം പൂട്ടുവീണതോടെ സ്വകാര്യമദ്യശാലകൾക്കാണ് നേട്ടമായത്. നഗരത്തിലെ മൂന്നു ബീയർ ആൻഡ് വൈൻ പാർലറുകളെ സഹായിക്കുന്നതാണ് നഗരസഭയുടെ തീരുമാനം. കൊപ്പത്തും ടൗൺ സ്റ്റാൻഡിനു പരിസരത്തും പ്രവർത്തിച്ചുവന്ന ബവ്റിജസ് ഒൗട്ട്‌ലെറ്റുകളാണ് കഴിഞ്ഞ ദിവസം പൂട്ടിയത്. ജനങ്ങൾക്ക് പരാതിയുണ്ടെന്ന് പറഞ്ഞ് ഡിആൻഡ്ഒ ലൈസൻസ് നിഷേധിച്ചായിരുന്നു നടപടി. കൗൺസിൽ തീരുമാനം അനുസരിച്ചാണെന്ന് ബവ്റിജസ് ഒൗട്ട്്ലെറ്റുകൾ പൂട്ടിയതെന്നാണ് നഗരസഭാ അധ്യക്ഷയുടെ വിശദീകരണം.
അതേസമയം ബീയർ ആൻഡ് വൈൻ പാർലറുകളെ സഹായിക്കുന്ന നഗരസഭാ തീരുമാനത്തെ ഭരണകക്ഷിയിലെ ബിജെപി കൗൺസിലർമാരിലും വിയോജിപ്പുണ്ട്. ജില്ലാ പൊലീസ് ആസ്ഥാനത്തിനു സമീപമുളള കൺസ്യൂമർ ഫെഡിന്റെ വിൽപന കേന്ദ്രം മാത്രമാണ് നഗരത്തിലുളളത്. ഇവിടെയും നല്ല തിരക്കാണിപ്പോൾ.