കോഴിക്കോട് തിരുവങ്ങൂരിൽ പാചകവാതക സിലിണ്ടർ ലോറികൾക്കു നേരെ അക്രമം. ജംക്ഷനിൽ സിഗ്നൽ കാത്തുനിന്ന ലോറിയിലേക്ക് ഇരച്ചുകയറിയ സംഘം ചില്ലുകൾ അടിച്ചുതകർത്തു. ഒരുവിഭാഗം ലോറി ജീവനക്കാർ കണ്ണൂരിൽ നടത്തുന്ന സമരത്തിന്റെ ഭാഗമാണ് അക്രമമെന്ന് പൊലീസ് പറഞ്ഞു.
എച്ച്.പി. കമ്പനിയുടെ ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്ന ലോറികളുടെ ജീവനക്കാർ നാലു ദിവസമായി സമരത്തിലാണ്. മംഗലാപുരം പ്ലാന്റിൽനിന്ന് സിലിണ്ടർ കൊണ്ടുവരുന്നത് സമരക്കാർ തടഞ്ഞു. ഇതോടെ, കോഴിക്കോട് ജില്ലയിലെ എച്ച്.പി. ഏജൻസിക്കാർ പാലക്കാട് പ്ലാന്റിൽനിന്നാണ് സിലിണ്ടർ കൊണ്ടുവന്നിരുന്നത്. വടകര ദീപ്തി ഗ്യാസ് ഏജൻസിയുടെ മൂന്നു ലോറികൾ കോഴിക്കോട് തിരുവങ്ങൂർ ദേശീയപാതയിലേക്ക് പ്രവേശിച്ച ഉടനെയാണ് അക്രമം. തിരുവങ്ങൂർ ജംക്്ഷനിൽ സിഗ്നൽ കാത്തുനിൽക്കുമ്പോൾ ഒരു ലോറിക്കുള്ളിലേക്ക് നാലു പേർ കയറി ചില്ലുകൾ അടിച്ചുടച്ചു. പരിഭ്രാന്തരായ ഡ്രൈവർ നിയന്ത്രണം വിടാതെ വഴിയരികിൽ നിർത്തിയതിനാൽ അപകടം ഒഴിവായി. അക്രമം കണ്ട നാട്ടുകാർ രണ്ടു പേരെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി.
മറ്റൊരു ലോറിയുടെ മുൻവശത്തെ ടയറുകൾ കുത്തിക്കീറി. ഒരു ലോറിയുടെ മുൻവശത്തെ ബോർഡും നശിപ്പിച്ചു. കണ്ണൂരിൽനിന്ന് ടാക്സിക്കാറിൽ എത്തിയ സംഘമാണ് ലോറികൾ ആക്രമിച്ചത്. പിടിയിലായ രണ്ടു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കൊയിലാണ്ടി പൊലീസ് കേസെടുത്തു. പൊലീസ് സുരക്ഷയിൽ ലോറികൾ ഓടിക്കാനാണ് എച്ച്.പി. ഗ്യാസ് ഏജൻസികളുടെ തീരുമാനം.