ഇല്ലായ്മകളുടെ നടുവിൽ വയനാട് അമ്പലവയലിലെ ആണ്ടൂർ കോളനി. നാല് കിണറുകളുണ്ടെങ്കിലും കോളനിക്കാർക്ക് കുടിവെള്ളം ലഭിക്കുന്നില്ല. ക്ഷേമ പെൻഷനുവേണ്ടി കാത്തിരുന്ന് മടുത്തവരും ഇവിടെയുണ്ട്.
നാല് കിണറുകളുണ്ടെങ്കിലും ഒരെണ്ണത്തിൽമാത്രമാണ് വെള്ളമുള്ളത്. മൂപ്പത് വീടുകളുള്ള കോളനിയിൽ ഈ വെള്ളം കുടിക്കാൻപോലും തികയില്ല. വയലിൽനിർമിച്ച തടയണയിലെ കലങ്ങിയ വെള്ളത്തിലാണ് കുളിക്കുന്നത്. തുണിയലക്കുന്നതും ഇവിടുന്ന്തന്നെ.
പഞ്ചായത്തിന്റെ കുടിവെള്ളവിതരണവും കാര്യക്ഷമമല്ല. വിധവാ പെൻഷനും വാർധ്യക്യപെൻഷനുംവേണ്ടി അപേക്ഷ നൽകിയെങ്കിലും ഇതുവരെ ലഭിച്ചില്ലെന്ന് കോളനിവാസികൾ പറയുന്നു.
രണ്ടായിരത്തിയാറിൽ കോളനിയിലേക്ക് ആരംഭിച്ച റോഡ് നിർമാണം ഈ പാലത്തിലൊതുങ്ങി. നിർമാണം പൂർത്തികരിക്കാൻ ഇതുവരെ ആരും മുൻകൈയെടുത്തിട്ടില്ല.