വയനാട്ടിൽ കേന്ദ്രസംഘത്തിന്റെ വരൾച്ചാ വിലയിരുത്തൽ സന്ദർശനം പ്രഹസനമായി. കോളനിയിൽ കുടിവെള്ള വിതരണം നടത്തിയും ജനപ്രതിനിധികളെ പങ്കെടുപ്പിക്കാതെയുമാണ് റവന്യൂ ഉദ്യോഗസ്ഥർ കേന്ദ്ര സംഘത്തിന്റെ സന്ദർശനത്തിന് ക്രമീകരണമൊരുക്കിയത്. വേനൽമഴയ്ക്ക്ശേഷം സന്ദർശനം നടത്തിയതിനാൽ വരൾച്ചാദുരിതം തിരിച്ചറിയാനാകുമോയെന്നും കർഷകർക്ക് ആശങ്കയുണ്ട്.
മുള്ളൻകൊല്ലി പഞ്ചായത്തിലെ വണ്ടിക്കടവ് കോളനിയിൽ പാത്രങ്ങളുമായി ആദിവാസികൾ കുടിവെള്ള ലോറിക്ക് സമീപം കാത്തിരിക്കുന്നു. ഒരാഴ്ചയ്ക്ക് ശേഷമെത്തിയ കുടിവെള്ളം കേന്ദ്ര സംഘം എത്തിയതിന് ശേഷം വിതരണം ചെയ്താൽ മതിയെന്ന് റവന്യൂ ഉദ്യോഗസ്ഥർ നൽകിയ നിർദേശമാണ് ഈ കാത്തിരിപ്പിന് കാരണം.
ആറംഗസംഘമെത്തി കോളനിയിലെ അവസ്ഥകൾ ചോദിച്ചറിഞ്ഞു. സംഘം മടങ്ങിയതോടെ കുടിവെള്ളം വിതരണം ചെയ്തു. ഒരു ജനപ്രതിനിധിയെപ്പോലും അറിയിക്കാതെയായിരുന്നു പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ സന്ദർശനം നടന്നത്.
ജില്ലാ പഞ്ചായത്തംഗം വേനൽമഴ പെയ്തതിനാൽ വരൾച്ചാ മേഖലയും പച്ചപ്പണിഞ്ഞു കഴിഞ്ഞു. അതുകൊണ്ട് വരൾച്ചയുടെ കാഠിന്യം എത്രമാത്രം കേന്ദ്ര സംഘത്തിന് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടാകുമെന്ന് കർഷകർക്ക് ആശങ്കയുണ്ട്. നെല്ല്, വാഴ, കാപ്പി, കുരുമുളക്, പച്ചക്കറി തുടങ്ങിയ കൃഷികളാണ് വരൾച്ചയിൽ കൂടുതലായും നശിച്ചത്.