നാട്ടുകാരുടെ സമരത്തെ തുടർന്ന് കോഴിക്കോട് കോർപ്പറേഷന്റെ തീർഥം പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവെച്ചു. കുടിവെള്ളം ശുദ്ധീകരിച്ച് വിൽക്കുന്ന പദ്ധതിയിലൂടെ നഗരസഭ ജലചൂഷണം നടത്തുകയാണെന്നാരോപിച്ചാണ് ഇടിയങ്ങരയിൽ സമരം ആരംഭിച്ചിരിക്കുന്നത്.
തീർഥം പദ്ധതിയ്ക്കായി കുഴൽ കിണർ കുഴിക്കുന്നത് കുടിവെള്ള ക്ഷാമം രൂക്ഷമാക്കുമെന്നാണ് ആരോപണം.വേനൽ കനത്തതോടെ കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശത്ത് ഇനിയും ജലം ഊറ്റിയെടുക്കാൻ അനുവദിക്കില്ലെന്ന് സമരക്കാർ പറയുന്നു.പദ്ധതിയുടെ ഉദ്ഘാടനത്തിനായി ഒരുക്കുന്ന വേദിയ്ക്കരികിലാണ് പ്രതിഷേധവുമായി പ്രദേശവാസികളെത്തിയത്
ഇടനിലക്കാരില്ലാതെ കുടുംബശ്രീ പ്രവർത്തകർ കുടിവെള്ളം ശുദ്ധീകരിച്ച് നേരിട്ടെത്തിക്കുന്നതാണ് പദ്ധതി.20 ലിറ്റർ വെള്ളത്തിന് 20 രൂപയാണ് വില.ഇതിനായി കുഴൽ കിണർ അല്ല സാധാരണ കിണറുകളാണ് കുഴിക്കുന്നതെന്നും കുടുംബശ്രീ അറിയിച്ചു.പ്രദേശവാസികളുടെ ആശങ്ക പരിഹരിയ്ക്കാൻ കൂടിയാലോചനയ്ക്ക് തയ്യാറാണെന്ന് നഗരസഭ വ്യക്തമാക്കി.പദ്ധതി ഉദ്ഘാടനം താൽകാലികമായി മാറ്റിവെച്ചിരിക്കുകയാണ്