വയനാട് മാനന്തവാടിയിൽ യാദവ സമുദായത്തിലെ ഊര് വിലക്കിന് ഇരയായി ഒരു കുടുംബം കൂടി. പ്രണയവിവാഹിതനായ മകനെ സംരക്ഷിച്ചുവെന്ന കാരണത്താലാണ് നാലംഗ കുടുംബത്തെ യാദവ സമുദായം നാലുവർഷമായി വിലക്കിയിരിക്കുന്നത്. സമുദായത്തിന്റെ നടപടിക്കെതിരെ മഹേന്ദ്രൻ, കുസുമ ദമ്പതികൾ മനുഷ്യാവകാശ കമ്മിഷനുൾപ്പടെ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
യാദവ സമുദായ അംഗവും ഒരേ ഗോത്രത്തിൽപ്പെട്ടതുമായ മിന്നുമായയെന്ന പെൺകുട്ടിയ ആചാരം തെറ്റിച്ച് വിവാഹം കഴിച്ചതിനാണ് പ്രവീൺകുമാറിനെ സമുദായം പുറത്താക്കിയത്. ഇവരെ സംരക്ഷിച്ചതിന് പ്രവീണിന്റെ മാതാപിതാക്കളായ മഹേന്ദ്രനെയും കുസുമയെയും പിന്നീട് സമുദായം വിലക്കി. നാട്ടിലെത്തിയാൽ സമൂഹം ഒറ്റപ്പെടുത്തുന്നതിനാൽ പ്രവീണും മിന്നുമായയും ബെംഗളുരൂവിലാണ് താമസം. സമുദായത്തിലെ ചടങ്ങുകളിൽ പങ്കെടുപ്പിക്കാറില്ലെന്നും പരാതിയുണ്ട്.
പൊലീസിലും മനുഷ്യാവകാശ കമ്മിഷനും, വനിതാ കമ്മിഷും ഒട്ടേറെ പരാതികൾ നൽകിയെങ്കുലം നടപടികളൊന്നും ഉണ്ടായില്ല. കാലത്തിനനുസരിച്ച് സമുദായവും മാറണമെന്നാണ് ഈ കുടുംബത്തിന്റെ നിലപാട്. ആചാരപ്രകാരം വിവാഹം ചെയ്തയച്ച മകളോട് സംസാരിക്കാൻ പോലും സമുദായ നേതാക്കൾ അനുവദിക്കുന്നില്ലെന്നും ഈ ദമ്പതികള്‍ പറയുന്നു. ഇവർക്കെതിരെ ലഘുലേഖയും പുറത്തിറങ്ങിയിരുന്നു.