കാസർകോട് ജില്ലയിൽ നടപ്പാക്കിയ സമ്പൂർണ വെളിയിട വിസർജന വിമുക്ത പദ്ധതിയിലെ ക്രമക്കേടുകളെ കുറിച്ച് ശുചിത്വ മിഷൻ അന്വേഷണം തുടങ്ങി. കുറ്റിക്കോൽ പഞ്ചായത്തിലെ വിവിധ ആദിവാസി കോളനികളിൽ മിഷൻ ജില്ല അസിസ്റ്റന്റ് കോർഡിനേറ്ററുടെ നേതൃത്വത്തിൽ നേരിട്ടെത്തി തെളിവെടുത്തു. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി.
ഒ.ഡി.എഫ് പദ്ധതി പ്രകാരമുള്ള ആദിവാസി കോളനികളിലെ ശുചിമുറി നിർമാണത്തൽ വ്യാപക ക്രമക്കേടെന്ന മനോരമ ന്യൂസ് വാർത്തയെ തുടർന്ന് കലക്ടർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ശുചിത്വമിഷൻ ഉദ്യോഗസ്ഥരുടെ പരിശോധന. മിഷന‍്‍ ജില്ല അസിസ്റ്റന്റ് കോർഡിനേറ്റർ പി. സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കുറ്റിക്കോൽ പഞ്ചായത്തിലെ തലപ്പാറ , കാവിന്റെമൊട്ട കോളനികളിലായിരുന്നു തെളിവെടുപ്പ്. കോളനി നിവാസികളിൽ നിന്നും മൊഴിയെടുക്കുകയും ചെയ്തു.
കല്ലും മണലും ഉൾപ്പെടെയുള്ള നിർമാണ വസ്തുക്കൾ കോളനികളിൽ നിന്നും ശേഖരിച്ചതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.കൂടാതെ കരാർ പ്രകാരമല്ല നിർമാണമെന്നും കണ്ടെത്തി. അതേ സമയം ശുചിമുറികളുടെ നിർമാണം ഏറ്റെടുത്ത കരാറുകരാൻ മുങ്ങിയെന്ന പരാതിയുമായി കുറ്റിക്കോല്‍ പഞ്ചായത്ത് ഭരണ സമിതിഅംഗങ്ങൾ രംഗത്ത് എത്തി. ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്നാണ് പരാതി.