വൈദ്യുതി നിരക്ക് കൂടുന്നതും വിതരണം മുടങ്ങുന്നതുമൊന്നും പുലാപ്പറ്റ കിഴക്കേക്കര പുത്തൻ വീട്ടിൽ ഹരിനാരായണന് പ്രശ്നമല്ല. സ്വന്തം ഇരുചക്രവാഹനം അൽപനേരം ഓടിച്ചാലോ അൽപനേരം പ്രവർത്തിപ്പിച്ച് നിർത്തിയാലോ വീട്ടാവശ്യത്തിനുള്ള വൈദ്യുതി റെഡി.
പരിസരപ്രദേശങ്ങളിലും വൈദ്യുതിമുടക്കം വലയ്ക്കുമ്പോൾ സഹായവുമായി എത്തുന്നതും ഹരിനാരായണനും ബൈക്കുമാണ്. വീടുകളിലെ സംഭരണികളിൽ വെള്ളം നിറയ്ക്കാനാണെങ്കിലും അത്യാവശ്യം ലൈറ്റുകൾ കത്തിക്കാനാണെങ്കിലും അതല്ല വൈദ്യുതി എത്താത്ത പാടശേഖരങ്ങളിൽ ജലസേചനം നടത്താനും കിണർ വറ്റിക്കാനും കെഎസ്ആർടിസി ഡ്രൈവർ കൂടിയായ ഹരിനാരായണനും ഡീസൽ ബുള്ളറ്റും മതി. 10 മീറ്റർ താഴ്ചയിൽനിന്ന് വെള്ളമെടുത്ത് 25 അടി ഉയരത്തിൽ തള്ളാനും പമ്പിനാകും. തന്റെ 1982 മോഡൽ ഡീസൽ ബുള്ളറ്റിൽ വെള്ളമെടുക്കാനുള്ള പമ്പും ഡൈനാമോയും കൂടിചേർത്താണ് ഇത്തരം കാര്യങ്ങൾക്കായി പ്രയോജനപെടുത്തുന്നത്. 82 കീ.മി ഇന്ധനക്ഷമത ലഭിക്കുന്നതിനാൽ ചെലവും വളരെ കുറവ്.
ബൈക്ക് ഒരുമണിക്കൂർ സ്റ്റാർട്ട് ചെയ്ത് നിർത്തിയാൽ വീട്ടാവശ്യത്തിനുള്ള വൈദ്യുതി ബാറ്ററിയിലേക്ക് ചാർജ് ചെയ്യപ്പെടും. വാഹനത്തിന്റെ എൻജിനിൽ നിന്നും ഡൈനാമോയിൽ നിന്നുമായി 24 വോൾട്ട് വൈദ്യുതിയാണ് ഉണ്ടാക്കുന്നത്. അതിനാൽ തന്നെ ഹരിനാരായണന്റെ വീട്ടിൽ വൈദ്യുതി കണക്ഷൻ എടുത്തിട്ടില്ല.
വെള്ളം പമ്പ് ചെയ്യുമ്പോഴും 12 വോൾട്ട് വൈദ്യുതി ബാറ്ററിയിൽ ശേഖരിക്കാനാകും. ബൈക്ക് ഓടിക്കാൻ വഴിയുണ്ടെങ്കിൽ എത്തി വൈദ്യുതിയും ജലം പമ്പ് ചെയ്യാനും ഉതകുന്ന ഹരിനാരായണന്റെ സംവിധാനം. പ്രദേശത്തെ നിരവധി പേരാണ് ഇതു പ്രയോജനപെടുത്തുന്നത്. വ്യായാമം ചെയ്യുന്ന ഉപകരണമുണ്ടാക്കി അതിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ശ്രമത്തിലാണ് പത്താം തരം പാസാകാത്ത 43 കാരനായ ഹരിനാരായണൻ. 3000 രൂപ മുടക്കിൽ ബുള്ളറ്റിൽ ഒരുക്കിയ സംവിധാനം അഗ്നിശമന സേനയ്ക്കും പ്രയോജനപ്പെടുത്താവുന്നതാണ്.
ബൈക്കിൽ ഒരുക്കിയ പമ്പ് ഉപയോഗിച്ച് ഹരിനാരായണൻ വീട്ടിലെ ജലസംഭരണിയിൽ വെള്ളം നിറച്ചു നൽകുന്നു
Advertisement