ബത്തേരി∙ ശരീരം തളർന്നു പോയ ഒരു രോഗി പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ, തറ പോലുമില്ലാത്ത കൂരയിൽ. മഴവെള്ളം ഒലിച്ചിറങ്ങുന്ന മണ്ണിൽ കിടന്ന് രാപകലുകൾ തള്ളി നീക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലെല്ലാം ശരീരത്തിനടിയിലൂടെ തണുത്ത വെള്ളം അരിച്ചിറങ്ങിയെങ്കിലും അതു പോലും കൃത്യമായി തിരിച്ചറിയാനുള്ള ശേഷി രോഗാവസ്ഥയിലൂടെ അവരുടെ ശരീരത്തിനില്ലാതായിരിക്കുന്നു.
നെൻമേനി പഞ്ചായത്തിലെ നമ്പ്യാർകുന്ന് നല്ലൂർ കോളനിയിലെ കുപ്പി (52) എന്ന ഗോത്ര സ്ത്രീയ്ക്കാണ് ഈ ദുരവസ്ഥ. പ്രാഥമിക കൃത്യങ്ങളടക്കം നടത്തിക്കൊടുക്കേണ്ടതിനാൽ ഭർത്താവ് കുള്ളന് കൂലിപ്പണിക്കു പോലും പോകാൻ കഴിയുന്നില്ലെന്നതാണ് അടുത്ത സങ്കടം. റേഷൻ കാർഡു പോലുമില്ലാത്ത ഈ കുടുംബം നിത്യച്ചെലവിന് പണമില്ലാത്തതിനാൽ പല ദിവസങ്ങളിലും പട്ടിണിയിലാണെന്നതും കൺമുൻപിലെ സത്യം.
∙ ഇവരെ ഈ അവസ്ഥയിലേക്ക് തള്ളിയിട്ടത് ആര്?
ഒറ്റയടിക്ക് പറഞ്ഞാൽ ഈയൊരവസ്ഥക്ക് അടിസ്ഥാന കാരണക്കാരൻ ബിനാമി കരാറുകാരനാണ്. ഒന്നര വർഷം മുൻപാണ് കുപ്പിക്ക് ബത്തേരി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ഐഎവൈ പദ്ധതി പ്രകാരം വീട് അനുവദിച്ചത്. വീട് അനുവദിക്കപ്പെടുന്ന ഗോത്ര വിഭാഗങ്ങളെ തേടി ബിനാമി കരാറുകാർ പാഞ്ഞെത്തുക പതിവാണ്. വലിയ രീതിയിൽ പ്രതികരിക്കാത്ത ഗോത്ര വിഭാഗത്തെ ഏതു വിധേനയും കബളിപ്പിക്കാം എന്നതാണ് ഇത്തരക്കാരുടെ മുൻകൂട്ടിയുള്ള ചിന്ത. അത്തരത്തിൽ കുപ്പിയുടെ വീടും നിർമിക്കാൻ കരാറുകാരനെത്തി.
നിലവിലുണ്ടായിരുന്ന പഴകിയ വീട് പൊളിച്ചു മാറ്റി. തൽക്കാലം ഷെഡിൽ കിടന്നാൽ മതിയെന്നും മാസങ്ങൾക്കുള്ളിൽ പുതിയ വീട്ടിലേക്ക് മാറാം എന്നതുമായിയിരുന്നു വാഗ്ദാനം. എന്നാൽ അന്തിയുറങ്ങിയിരുന്ന വീട് നഷ്ടപ്പെട്ടു എന്നല്ലാതെ പുതിയ വീടിന്റെ തറ പോലും കരാറുകാരൻ പണിതില്ല.
അനുവദിക്കപ്പെട്ട തുകയിൽ വീടു പണിയാൻ കഴിയില്ലെന്നായിരുന്നു അയാളുടെ വാദം. ഫണ്ടും ലാപ്സായി. അതോടെ കുപ്പിക്കും കുള്ളനും ഉള്ള വീടും ഇല്ലാതായി.
∙ കിടപ്പ് മണ്ണിൽ, അതിനിടെ പക്ഷാഘാതവും
കഴിഞ്ഞ ഒരു വർഷമായി കുപ്പിയും കുള്ളനും കിടന്നുറങ്ങുന്നത് വീടു പൊളിച്ചു മാറ്റിയ സ്ഥലത്തെ വെറും മണ്ണിലാണ്. നാലു മരക്കമ്പുകൾ നാട്ടി മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയിട്ടുണ്ടെന്നു മാത്രം. റേഷൻ കാർഡ് ഇല്ലാത്ത ഇവർ കൂലിപ്പണിക്കു പോയാണ് അടുപ്പിലെ തീ പുകച്ചിരുന്നത്.
എന്നാൽ നാലു മാസം മുൻപ് പക്ഷാഘാതം നിമിത്തം കുപ്പിയുടെ ശരീരം തളർന്നു. സ്വന്തമായി ചരിഞ്ഞു കിടക്കാൻപോലും പറ്റാത്ത അവസ്ഥ. കൂട്ടിരിപ്പിന് കുള്ളൻ വീട്ടിൽ തന്നെയായതോടെ കൂലിപ്പണിയും ഇല്ലാതായി. റേഷൻ കാർഡ് ഇല്ലാത്തതിനാൽ സൗജന്യ അരിയും ലഭ്യമല്ല.
∙ കുള്ളൻ പറയുന്നത്
കൂലിപ്പണിക്കെന്നല്ല പുറത്തേയ്ക്കെവിടെയും പോകാൻ പറ്റുന്നില്ല. അരി കിട്ടിയാൽ കഞ്ഞി വയ്ക്കും. ഇല്ലെങ്കിൽ പട്ടിണി തന്നെ. ഭാര്യയ്ക്ക് കഞ്ഞിപോലും വാരിക്കൊടുക്കണം. കീറിപ്പറിഞ്ഞ പായയിൽ കിടക്കുന്ന കുപ്പിയുടെ ദേഹത്തേക്ക് മഴവെള്ളം ഒഴുകി വരാതിരിക്കാൻ മണ്ണും കട്ടയും കൊണ്ട് തടവച്ചിട്ടുണ്ടെങ്കിലും വെള്ളമെത്തും. മാസത്തിലൊരിക്കൽ ട്രൈബൽ വകുപ്പ് വാഹനവുമായെത്തി ആശുപത്രിയിൽ കൊണ്ടു പോകുമെന്നതു മാത്രമാണ് പുറം സഹായം.