കരാറുകാരൻ വീട് പൊളിച്ച് നീക്കിയതോടെ മണ്ണിൽ കിടന്നുറങ്ങി തളർച്ച ബാധിച്ച ആദിവാസി സ്ത്രീയും ഭർത്താവും. വയനാട് നെൻമേനി പഞ്ചായത്തിലെ നല്ലൂർ കോളനിയിലെ കുപ്പിയും കുള്ളനുമാണ് കിടപ്പാടംപോലുമില്ലാതെ ദുരിതത്തിലായിരിക്കുന്നത്. റേഷൻ കാർഡും ഈ കുടുംബത്തിനില്ല.
നാല് മാസമായി കുപ്പി ഇങ്ങനെ തളർന്ന് കിടക്കാന്‍ തുടങ്ങിയിട്ട്. മാസത്തിലൊന്ന് ട്രൈൽ വകുപ്പ് അധികൃതരെത്തി ആശുപത്രിയിൽ കൊണ്ടുപോകും. മണ്ണിൽ ഉപയോഗശൂന്യമായ പായ വിരിച്ചാണ് കിടപ്പ്. ട്രൈൽ വകുപ്പ് നൽകിയ താൽക്കാലിക കട്ടിൽപോലും ഇടാൻ സൗകര്യമില്ല. ബ്ലോക്ക് പഞ്ചായത്തിൽനിന്ന് കുള്ളന് പുതിയ വീട് ലഭിച്ചെന്ന വിവരമറിഞ്ഞെത്തിയ കരാറുകാരനാണ് ഈ ദുരവസ്ഥയുടെ കാരണക്കാരൻ.
ഉണ്ടായിരുന്ന വീട് ഒരുവർഷംമുൻപ് കരാറുകാരൻ പൊളിച്ചുനീക്കി. പിന്നീട് പണം കുറവാണെന്ന കാരണത്താൽ പണി ഉപേക്ഷിച്ചു. മഴയും വെയിലുമെല്ലാം കുപ്പിയുടെയും കുള്ളന്റെയും ആരോഗ്യത്തെ ബാധിക്കുന്നു. വരുമാനമാർഗങ്ങളൊന്നും കുള്ളനില്ല. കുപ്പിയെ ഒറ്റയ്ക്ക് കിടത്തിയശേഷം ജോലിക്ക് പോകാനും കഴിയില്ല. റേഷൻ കാർഡില്ലാത്തതിനാൽ അരിപോലും കടയിൽനിന്ന് വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്.