കാസർകോട് ജില്ലയിൽ നടപ്പാക്കിയ സമ്പൂർണ വെളിയിട വിസർജന വിമുക്ത പദ്ധതിയിലെ ക്രമക്കേടുകള്‍ അന്വേഷിക്കാൻ ജില്ല കലക്ടർ ഉത്തരവിട്ടു. കുറ്റിക്കോൽ പഞ്ചായത്ത് െസക്രട്ടറിയോടും ജില്ല ശുചിത്വ മിഷനോടുമാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർ ഉത്തരവിട്ടത്. ക്രമക്കേടുകൾ സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്.
മനോരമ ന്യൂസ് വാർത്തയുടെ അടിസ്ഥാനത്തിലാണ് ബന്തടക്ക സ്വദേശി മാർട്ടിന് എബ്രഹാം വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്. കുറ്റിക്കോൽ പഞ്ചായത്തിൽ പദ്ധതി നടപ്പാക്കിയതിൽ വ്യാപക അഴിമതിയുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.
ക്രമക്കേടിനെ കുറിച്ച് ജില്ല കലക്ടർ കുറ്റിക്കോൽ പഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.പദ്ധതിയിൽ പാളിച്ചയുണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ ശുചിത്വ മിഷനോട് പരിശോധിക്കാനും കലക്ടർ നിർദേശം നൽകി. ഒരാഴ്ച്ചക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം