വയനാട്ടിലെ കൃഷ്ണഗിരി, അമ്പലവയൽ വില്ലേജുകളിലെ നാല് സ്ഥലങ്ങളിൽ പാറ പൊട്ടിക്കൽ നിരോധിച്ചുകൊണ്ട് ജില്ലാ കലക്ടർ വീണ്ടും ഉത്തരവിറക്കി. ഹൈക്കോടതി നിർദേശപ്രകാരം ക്വാറി ഉടമകളുടെ വാദംകൂടി കേട്ടശേഷമാണ് ജില്ലാ കലക്ടർ ബി. എസ്. തീരുമേനി വീണ്ടും ഉത്തരവിറക്കിയിരിക്കുന്നത്.
പ്രകൃതിദുരന്ത സാധ്യത മുന്നിൽ കണ്ടാണ് ഫാന്റം റേക്ക്, ആറാട്ടുപാറ, ചീങ്ങേരിപ്പാറ, കൊളഗപ്പാറ എന്നിവിടങ്ങളിൽ പാറപ്പൊട്ടിക്കൽ നിരോധിച്ചിരിക്കുന്നത്. ഖനനവും ക്രഷറുകളുടെ പ്രവർത്തനവും നിരോധിച്ചിട്ടുണ്ട്. ആറാട്ടുപാറയുടെ ഒരു കിലോമീറ്റർ ചുറ്റളവിലും മറ്റിടങ്ങളിൽ ഇരുന്നൂറ് മീറ്റർ ദൂരത്തുമാണ് നിരോധനം. കഴിഞ്ഞവർഷം ഓഗസ്റ്റ് രണ്ടിനാണ് അദ്യ ഉത്തരവ് പുറത്തിറങ്ങിയത്. എന്നാൽ ക്വാറി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കോടതി പാറമടകൾ നടത്തുന്നവരുടെ വാദം കേൾക്കണമെന്ന് ഉത്തരവിട്ടു.
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞമാസം ഉടമകളുടെ വാദംകേട്ടശേഷമാണ് പുതിയ ഉത്തരവ് ജില്ലാ ഭരണകൂടം ഇറക്കിയിരിക്കുന്നത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ ബത്തേരി തഹസിൽദാറെയും ചുമതലപ്പെടുത്തി. നിരോധിത മേഖലയിൽ പാറപ്പൊട്ടിക്കൽ നടക്കുന്നില്ലെന്ന് ജിയോളജിസ്റ്റും പഞ്ചായത്ത് സെക്രട്ടറിമാരും ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.