കുട്ടികളെ നാടകം പഠിപ്പിച്ച് അരങ്ങിൽ എത്തിക്കുന്ന കോഴിക്കോട്ടെ കൂട്ടായ്മയാണ് ചിലങ്ക തിയറ്റർ. സദാചാര പൊലീസ് ചമയുന്നവരെ വിമർശിക്കുന്ന നാടകമാണ് പുതിയ അവതരണം. പതിനാറു പെൺകുട്ടികളാണ് ഈ നാടകം അരങ്ങിൽ എത്തിക്കുന്നത്.
സിനിമയ്ക്കും സീരിയലിനും പുറകെ പായുന്ന ന്യൂജനറേഷൻ തലമുറയ്ക്കു നാടക അരങ്ങിലെ സാധ്യതകൾ പരിചയപ്പെടുത്താനാണ് ഈ കൂട്ടായ്മ. ചിലങ്ക ഫ്ളോട്ടിങ് തിയറ്റർ. ഒന്നരപതിറ്റാണ്ടിനിടെ ഈ കൂട്ടായ്മയിൽ നിരവധി നാടകങ്ങൾ പിറന്നു. സദാ.ചാരമാണ് ചിലങ്കയുടെ പുതിയ നാടകം.
കോഴിക്കോട് ജില്ലയിലെ പതിനാറു കുട്ടികളാണ് വേഷമിടുന്നത്. കഥപാത്രങ്ങൾക്കു പേരില്ല എന്നതാണ് പ്രത്യേകത. പെൺകുട്ടിയുടെ വേഷമിടുന്ന കഥപാത്രത്തിന്റെ പേര് പെണ്ണ്.
ജിഷ, സൗമ്യ തുടങ്ങിയ ഇരകളെ ഓർമപ്പെടുത്തുകയാണ് ഈ നാടകം. സമൂഹത്തിൽ പെൺകുട്ടി നേരിടുന്ന പ്രശ്നങ്ങള എങ്ങനെ നേരിടണമെന്നാണ് നാടകം പറയുന്നത്.
വിവിധ സാംസ്ക്കാരിക സംഘടനകളുടെ സാമ്പത്തിക സഹായത്തിലാണ് ചിലങ്ക തിയറ്ററിന്റെ മുന്നോട്ടുള്ള പ്രയാണം. നാടകകലാകാരൻമാരും സഹോദരങ്ങളുമായ ബിച്ചുവും സുനിലുമാണ് ചിലങ്കയുടെ അണിയറയിൽ. തൃശൂരിലും കൊച്ചിയിലും തിരുവനന്തപുരത്തും ഈ നാടകം അവതരിപ്പിക്കും.