ദുഃഖവെള്ളിയോട് അനുബന്ധിച്ച് താമരശേരി ചുരത്തിൽ പതിനായിരങ്ങൾ അണിനിരന്ന കുരിശിന്റെ വഴി പ്രാർഥന നടന്നു. വടക്കൻ കേരളത്തിലെ മറ്റു ദേവാലയങ്ങളിലും ക്രിസ്തുവിന്റെ പീഡാസഹന ഓർമകൾ പുതുക്കി.
പുലർച്ചെ തൊട്ടി താമരശേരി ചുരത്തിലേക്ക് ക്രൈസ്തവ വിശ്വാസികളുടെ പ്രവാഹമായിരുന്നു. പന്ത്രണ്ടു കിലോമീറ്റർ ദൂരം പിന്നിട്ടാണ് വിശ്വാസികൾ മടങ്ങിയത്. കൈകളിൽ കുരിശേന്തിയ വിലാപയാത്രയിൽ പീഡാനുഭവ സ്മരണകൾ നിറഞ്ഞുനിന്നു.
കോഴിക്കോട് മദർ ഓഫ് ഗോഡ് കത്തീഡ്രൽ പള്ളിയിൽനിന്നാരംഭിച്ച പ്രദക്ഷിണത്തിന് കോഴിക്കോട് രൂപത ബിഷപ് വർഗീസ് ചക്കാലക്കൽ നേതൃത്വം നൽകി. തലശേരി കത്തീഡ്രൽ പള്ളിയിൽ മാർ ജോർജ് ഞെരളക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു. താമരശേരി കത്തീഡ്രൽ പള്ളിയിൽ മാർ റെമിജീയൂസ് ഇഞ്ചനാനിയിൽ നേതൃത്വം നൽകി. താമരശേരി യാക്കോബായ പള്ളിയിൽ കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത ദുഃഖവെള്ളി തിരുകർമങ്ങൾക്കു നേതൃത്വം നൽകി.